Tuesday, November 24, 2009

6. നന്തനാര്‍-നിശബ്‌ദമായ മാണിക്യവീണ


``സ്വാദിഷ്‌ഠമായ ആഹാരത്തെ പോലെ, സുഖകരമായ മരണത്തെ സുകുമാരന്‍ ഇഷ്‌ടപ്പെടുന്നു. സുഖമായി അത്താഴമൂണു കഴിഞ്ഞു വന്നുറങ്ങുക. എന്നിട്ട്‌ പിറ്റേന്ന്‌ പിറ്റേന്നല്ല, എന്നുമെന്നും ഉണരാതിരിക്കുക, ഉറക്കത്തിലങ്ങു മരിക്കുക. എത്ര സുഖകരമായ മരണമാണത്‌? ആര്‍ക്കും ബുദ്ധിമുട്ടില്ല...''
നന്തനാരുടെ `ആത്മാവിന്റെ നോവുകള്‍' എന്ന നോവലിലെ പ്രധാനകഥാപാത്രമായ (എഴുത്തുകാരന്റെ തന്നെ പ്രതിബിംബം എന്നു വിശേഷിപ്പിക്കാവുന്ന) സുകുമാരനെ കുറിച്ചുള്ള വിവരണമാണിത്‌. നാല്‌പത്തിയെട്ടാം വയസ്സില്‍ ആത്മഹത്യ ചെയ്‌ത നന്തനാരുടെ മിക്ക കഥകളിലും നോവലുകളിലും കാണാം ഇങ്ങനെ മരണത്തിലേക്ക്‌ നടന്നടുക്കുന്ന അനവധി കഥാപാത്രങ്ങള്‍. അവരുടെ പ്രക്ഷുബ്‌ധമായ മനസ്സ്‌, വിങ്ങുന്ന ഹൃദയം...
...
``മരണത്തെ വെറുത്തുകൊണ്ട്‌ ജീവിതത്തെ വെറുത്ത്‌ കൊണ്ട്‌ ജീവിക്കുക...''
ഓര്‍മ്മ ഉറക്കുന്ന കാലം തൊട്ടെ പി സി ഗോപാലന്‍ എന്ന നന്ദനാര്‍ക്ക്‌ ജീവിതത്തില്‍ നേരിടേണ്ടി വന്നത്‌ കടുത്ത വെല്ലുവിളികള്‍ മാത്രമായിരുന്നു. കൊടുമ്പിരി കൊള്ളുന്ന ഒരു യുദ്ധകാലഘട്ടത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും ദുരിതം സ്വയം അനുഭവിച്ചുവളര്‍ന്ന ബാല്യകൗമാരമായതിനാലാവാം അദ്ദേഹത്തിന്റെ വാക്കുകള്‍ തീപ്പന്തങ്ങള്‍ പോലെ ജ്വലിക്കുന്നത്‌. തീക്ഷ്‌ണമായ അനുഭവങ്ങളുടെ കൈത്താങ്ങ്‌ സര്‍ഗ്ഗാത്മകത ഉള്ളിലൊതുക്കിയ ഒരു എഴുത്തുകാരന്റെ രചനകളെ എങ്ങനെ ദീപ്‌തമാക്കാതിരിക്കും.
....ദുരിതത്തിന്റെ ചുടലപ്പറമ്പിലാണ്‌ നന്തനാര്‍ ജീവിതം ആരംഭിക്കുന്നത്‌. പഴകിദ്രവിച്ച വീട്ടില്‍ അമ്മയും സഹോദരങ്ങളുമൊത്ത്‌ പട്ടിണിയുടെ അകമ്പടിയോടെ തുടങ്ങുന്നു ആ വലിയ യാത്ര. അച്ഛന്റെ നിസ്സഹായതയും അമ്മയുടെ ദയനീയതുമായിരുന്നു വീട്ടിലെ ഏകസമ്പാദ്യം. നിര്‍ഭാഗ്യം വിടാതെ പിന്തുടര്‍ന്നത്‌ കൊണ്ട്‌ തന്നെ ജീവിച്ചുപോകാന്‍ സാധിക്കും വിധമൊരു ജോലി നേടാനും അവന്‌ കഴിഞ്ഞില്ല. അതിജീവനത്തിനായി ചെയ്യുന്നതെല്ലാം അവതാളത്തിലാകുന്ന അവസ്ഥ അവനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ടെല്ലാം തന്നെ ജീവിതാനുഭവങ്ങളില്‍ നിന്നും പഴുപ്പിച്ചെടുത്തത്‌ തന്നെയാണ്‌ അദ്ദേഹത്തിന്റെ രചനകളും. മിക്ക കഥകളിലും കടന്നുവരുന്നുണ്ട്‌ നൈരാശ്യത്തിന്റെ നെടുവീര്‍പ്പുകള്‍ ഉള്ളിലൊതുക്കിയ ചില കഥാപാത്രങ്ങള്‍, ചങ്കുപൊട്ടി നിലവിളിക്കുന്ന ചില മുഖങ്ങള്‍...എല്ലാം വായനക്കാരന്‌ മനസ്സിലേക്ക്‌ അതിവേഗം ഓടിക്കയറും വിധം സുതാര്യമായ മനസ്സുള്ളവരാണ്‌.
ദാരിദ്ര്യത്തിന്റെ കൊടിയനാളുകളിലാണ്‌ നന്തനാര്‍ (പതിനാറാം വയസ്സില്‍) പട്ടാളത്തില്‍ ചേരുന്നത്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പട്ടാളക്യാംപുകളില്‍ 20 വര്‍ഷം സേവനം അനുഷ്‌ഠിച്ച ശേഷം 1962ല്‍ അദ്ദേഹം സൈനികസേവനം അവസാനിപ്പിച്ചു. തുടര്‍ന്ന്‌ മൈസൂരില്‍ എന്‍ സി സി ഇന്‍സ്‌ട്രക്‌ടറായി ജോലി നോക്കി. അതിന്‌ ശേഷം 1967ല്‍ ഫാക്‌ടിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ ചുമതലയേറ്റു. 1974ല്‍ ലോഡ്‌ജ്‌മുറിയില്‍ വെച്ച്‌ സ്വയം ജീവിതം അവസാനിപ്പിച്ചു.
ബാല്യാകാലം മുതല്‍ നന്തനാരില്‍ ഉണ്ടായിരുന്ന സാഹിത്യവാസന സൈനികജീവിതകാലത്ത്‌ വളര്‍ന്നു. മൊയ്‌തീന്‍ എന്ന കഥയുമായി നന്തനാര്‍ എന്ന പേരില്‍ സാഹിത്യരംഗത്ത്‌ അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ്‌ നോവലുകളും 89 കഥകളടങ്ങിയ 11 സമാഹാരങ്ങളും മൂന്ന്‌ ലഘുനാടകങ്ങളും മൂന്ന്‌ ബാലസാഹിത്യകൃതികളും മലയാളത്തിന്‌ സംഭാവന നല്‍കിയിട്ടുണ്ട്‌.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ നോവലായിരുന്നു `ആത്മാവിന്റെ നോവുകള്‍.' പട്ടാളജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി 1963-ലെ ഏറ്റവും മികച്ച മലയാളനോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി. തുടര്‍ന്ന്‌ ``സൈന്‍ ഫോര്‍ ദ ഡൗണ്‍'' എന്ന പേരില്‍ ഈ കൃതി ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു.
നഗരത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള കന്റോണ്‍മെന്റാണ്‌ `ആത്മാവിന്റെ നോവുകളു'ടെ ഉപരിതലം. പട്ടാളബാരക്കുകള്‍, ഓഫിസര്‍മാരുടെ ചെറുബംഗ്ലാവുകള്‍, ഗോള്‍ഫ്‌ ഗ്രൗണ്ട്‌, ഫയറിംങ്‌ റേഞ്ച്‌, ട്രാന്‍സ്‌മിറ്റിംഗ്‌ സ്റ്റേഷന്‍, ഡിവിഷണല്‍ സിഗ്നല്‍ റെജിമെന്റ്‌ എന്നിവിടങ്ങളിലൂടെ ഈ നോവല്‍ വികസിക്കുന്നു. ഉന്നതറാങ്കിലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ മുതല്‍ ജെ സി ഒമാരും ജവാന്മാരും ഓര്‍ഡര്‍ലിമാരും തോട്ടിപ്പണി എടുക്കുന്നവര്‍ വരെയും ഈ നോവലിലെ കഥാപാത്രങ്ങളാണ്‌.
വായനക്കൊടുവില്‍ ആര്‍ക്കും മനസ്സില്‍ വന്നേക്കാവുന്ന ഒരു ചോദ്യം ഈ നോവലിന്റെ പേരിനെ പറ്റിയാവും. എന്തുകൊണ്ടാണ്‌ ഈ നോവലിന്‌ ആത്മാവിന്റെ നോവുകള്‍ എന്ന്‌ പേരിട്ടത്‌?
നൊമ്പരങ്ങളുടെ സങ്കലനമാണ്‌ ഇതിലെ മിക്ക കഥാപാത്രങ്ങളും. വിഷാദത്തിന്റെ മേലങ്കിയണിഞ്ഞ കുറേ ആളുകള്‍ അവരുടെ ദുഖം പറയാതെ പറയുന്നു. നാട്ടില്‍ കഴിയുന്ന അഞ്ചു പെണ്‍മക്കളെയും അവരോടുള്ള കടപ്പാടുകളെയും കുറിച്ചോര്‍ത്ത്‌ വിതുമ്പുന്ന നായിക്‌ തങ്കപ്പന്‍പിള്ള, വീട്ടുകാരുടെ നിരന്തരമായ ആക്ഷേപം സഹിക്കാന്‍ കഴിയാതെ പട്ടാളത്തില്‍ ചേര്‍ന്ന്‌, ഒടുവില്‍ ഏരിയല്‍ കെട്ടാന്‍ മരത്തില്‍ കയറുമ്പോള്‍ വീണു മരിക്കുന്ന പാര്‍ത്ഥസാരഥി അയ്യര്‍, ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കുന്ന നായിക്‌ സുകുമാരന്‍ അങ്ങനെ പോകുന്നു ആ നിര...
നന്തനാരുടെ രചനകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത ഏറ്റവും കൂടുതല്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നത്‌ ഈ നോവലിലാണെന്ന്‌ പറയാം. ആത്മഹത്യയും മരണവും ഈ നോവലിലും അതിന്റെ ദൗത്യം മനോഹരമായി പൂര്‍ത്തിയാക്കുന്നുണ്ട്‌.
തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു കുടുംബം പിറക്കുന്നു, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, നിഷ്‌കളങ്കതയുടെ ആത്മാവ്‌, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഒരു സൗഹൃദസന്ദര്‍ശനം, മഞ്ഞക്കെട്ടിടം, അനുഭൂതികളുടെ ലോകം എന്നിങ്ങനെ പോകുന്നു ആ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചനകള്‍. `വര്‍ഷകാലരാത്രി' എന്ന കഥ പോലെ വര്‍ത്തമാനകാലത്തിന്റെ നേര്‍കാഴ്‌ചകള്‍ക്കപ്പുറം നൊമ്പരത്തിന്റെ കനല്‍ ഉള്ളിലൊതുക്കി മരണത്തിലേക്ക്‌ നടന്നുപോവുന്ന കഥാപാത്രങ്ങള്‍ക്കൊണ്ട്‌ സമ്പുഷ്‌ടമാണ്‌ മിക്ക രചനകളും..

5 comments:

സന്തോഷ്‌ പല്ലശ്ശന said...

നന്ദി ഗിരീഷ് ഉചിതമായി ഈ ലെഖനം

khader patteppadam said...

ഇന്നും മനസ്സിന്റെ താഴ്വാരങ്ങളില്‍ വിടരുന്ന നൊമ്പരപ്പൂക്കളാണു നന്തനാരുടെ കഥകള്‍.

Anonymous said...

കുറെ നാളായി പാരിജാതത്തില്‍ പുതിയ പോസ്റ്റ്‌ ഒന്നും..കണ്ടില്ലല്ലോ..എന്ന് വിചാരിക്കുന്നു..ഈ പോസ്റ്റും ഹൃദയസ്പര്‍ശിയായി..

Pranavam Ravikumar said...

നല്ല ലേഖനം... തുടരുക

ആശംസകള്‍

കൊച്ചുരവി

Sabu Hariharan said...

Good write up.
Thank you.