Thursday, October 21, 2010

7.വെല്‍ജീനിയ വൂള്‍ഫ്‌-ബോധധാരയെന്ന പൊളിച്ചെഴുത്ത്‌

ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ കല്ലുകള്‍ നിറച്ച്‌ ഔസ്‌ നദിയിലേക്ക്‌ നടന്നിറങ്ങി ജീവിതത്തില്‍ നിന്നും മറഞ്ഞ വെര്‍ജീനിയ വൂള്‍ഫ്‌ എന്ന ഇംഗ്ലീഷ്‌ സാഹിത്യകാരിയുടെ രചനകള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ പരമ്പരാഗത സാഹിത്യരൂപങ്ങളെയും അവയെ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യസങ്കല്‍പ്പങ്ങളെയും വെല്ലുവിളിച്ച്‌ അധൂനികതാവാദത്തെ പിന്തുണച്ചത്‌ കൊണ്ടാണ്‌. ബോധധാരാ (stream of consciousness) സമ്പ്രദായത്തിലുള്ള പരീക്ഷണാത്മകങ്ങളായ നോവലുകളും ചെറുകഥകളും ഫെമിനിസ്റ്റ്‌ ചിന്താഗതി വെളിപ്പെടുത്തുന്ന ലേഖനങ്ങളും വൂള്‍ഫിന്റെ ബഹുമുഖപ്രതിഭയെ ഇന്നും ഊട്ടിയുറപ്പിക്കുന്നു. 1905 മുതല്‍ 1941ല്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നതുവരെ ടൈംസിനും മറ്റനേകം പ്രസിദ്ധീകരണങ്ങള്‍ക്കുമായി എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെയും സാഹിത്യകാരന്മാരുടെയും സത്യസന്ധമായ വിലയിരുത്തലുകള്‍ക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. 1915ല്‍ ദ വൊയാജ്‌ ഔട്ട്‌, 1919ല്‍ നൈറ്റ്‌ ആന്റ്‌ ഡേ, 1922ല്‍ ജേക്കബ്‌സ്‌ റൂം, 1925ല്‍ മിസിസ്‌ ഡാലോവേ, 1927ല്‍ ടു ദ ലൈറ്റ്‌ഹൗസ്‌, 1931ല്‍ ദ വേവ്‌സ്‌, 1933ല്‍ ഫ്‌ളഷ്‌, 1937ല്‍ ദ ഇയേഴ്‌സ്‌, 1941ല്‍ ബിറ്റ്‌വീന്‍ ദ ആക്‌ട്‌സ്‌ എന്നിവയാണ്‌ വെര്‍ജീനിയ വൂള്‍ഫ്‌ എഴുതിയ നോവലുകള്‍. ഓരോ നോവലുകളും നിലവിലെ ആഖ്യാനശൈലിയില്‍ നിന്നും വേറിട്ടുനില്‍ക്കുന്നവയാണ്‌. കഥാപാത്രങ്ങളുടെ ആത്മസംഭാഷണങ്ങളാണ്‌ നോവലുകളെ വേറിട്ടുനിര്‍ത്തുന്നത്‌. പറയാനുള്ളത്‌ നേരെ പറയുകയെന്നതിനപ്പുറം സ്വന്തം മനസ്സിന്റെ പ്രതിഫലനങ്ങള്‍ കഥാപാത്രങ്ങളിലൂടെ പുറത്തേക്ക്‌ വിടാന്‍ വൂള്‍ഫിന്‌ മടിയുണ്ടായിരുന്നില്ല. അതെല്ലാം വൂള്‍ഫിന്റെ ദീര്‍ഘവീഷണത്തിന്റെ പ്രതിഫലനങ്ങള്‍ കൂടിയായിരുന്നു.

``ഭാവിയിലെ എഴുത്തുകാര്‍ എണ്ണമില്ലാത്ത ചിന്തകളുടെ ആഴത്തിലേക്കായിരിക്കും ഇറങ്ങിച്ചെന്ന്‌ അന്വേഷിക്കുന്നത്‌. യഥാര്‍ത്ഥ വിവരണങ്ങള്‍ അവരുടെ കഥകളില്‍ നിന്നും പിന്തള്ളപ്പെടും.'' വൂള്‍ഫിന്റെ കാഴ്‌ചപ്പാടില്‍ പലതും ഇതുപോലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നുവെന്ന്‌ നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു. വൂള്‍ഫിന്റെ കഥകളും വിഭിന്നമല്ല. തന്റെ ജീവിതകാലത്ത്‌ `മണ്‍ഡേ ഓര്‍ ടൂസ്‌ഡേ' എന്ന എട്ടുചെറുകഥകളടങ്ങിയ ഒറ്റ സമാഹാരം മാത്രമെ പുറത്തുവന്നിരുന്നുള്ളു. ബോധധാരാ സമ്പ്രദായത്തെ കഥകളിലും വൂള്‍ഫ്‌ പിന്തള്ളിയില്ല. ലളിതമായ ആഖ്യാനശൈലിയുടെ ഉടമയായ വൂള്‍ഫ്‌ കഥാപാത്രങ്ങളിലൂടെ ലോകത്തിലേക്ക്‌ തന്റെ വിചാരാധാരകള്‍ കൂടി എറിഞ്ഞിട്ടു കൊടുത്തു. മനുഷ്യന്റെ ബോധം വികാരങ്ങളും മനോഭാവങ്ങളും ഇന്ദ്രിയബോധവുമെല്ലാം ഉള്‍പ്പെടുന്ന അതീസങ്കീര്‍ണ്ണമായ ഒന്നാണെന്ന വൂള്‍ഫിന്റെ വിശ്വാസം അവരുടെ കഥകളിലൂടെ വായനാലോകമറിഞ്ഞു. അതാണ്‌ ദിവസേന ഒരു മനസ്സിലൂടെ കടന്നുപോകുന്ന എണ്ണമറ്റ ചിന്തകളുടെയും ധാരണകളുടെയും കുത്തൊഴിക്കിനെ തന്റെ രചനകളില്‍ അവതരിപ്പിച്ചത്‌. കഥാപാത്രങ്ങളുടെ നിഗൂഡമായ ആത്മഭാഷണങ്ങള്‍ വൂള്‍ഫിന്റെ രചനകളെ എന്നും വേറിട്ടുനിര്‍ത്തി. മിസിസ്‌ ഡാലോവെ എന്ന കഥ തന്നെയാണ്‌ ഇതിന്റെ ഉദ്ദാഹരണമായി നിരൂപകര്‍ ചൂണ്ടികാണിക്കുന്നത്‌. മനുഷ്യമനസ്സ്‌ ഒരു ചിന്തയില്‍ നിന്നും മറ്റൊന്നിലേക്ക്‌ പൂമ്പാറ്റയെ പോലെ പാറിപ്പറക്കുന്നതിന്റെ പ്രതീകമാണ്‌ മാര്‍ക്ക്‌ ഓണ്‍ ദ വാള്‍ എന്ന കഥ. ഭിത്തിയിലെ പാട്‌ എങ്ങനെയുണ്ടായി എന്ന അലസചിന്തയില്‍ നിന്നും ആരംഭിക്കുന്ന കഥ ഒരു ഒച്ചിന്റെ ദൈന്യതയിലാണ്‌ അവശേഷിക്കുന്നത്‌. ഇതിവൃത്തം ലളിതമാണെങ്കിലും കഥയില്‍ വായനക്കാരന്‌ കാണാന്‍ കഴിയാത്ത സസ്‌പെന്‍സ്‌ ഒളിപ്പിക്കാന്‍ പലപ്പോഴും വൂള്‍ഫിന്‌ സാധിച്ചു. വായിച്ചുതുടങ്ങിയാല്‍ പൂര്‍ത്തിയാകാതെ കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിയാതെ വായനക്കാര്‍ ഹൃദയമിടിപ്പോടെയാണ്‌ വൂള്‍ഫിന്റെ പല രചനകളെയും എതിരേറ്റത്‌. കാല്‍പ്പനികസൗന്ദര്യമാണ്‌ വൂള്‍ഫിന്റെ രചനകളിലെ മറ്റൊരു പ്രത്യേകത. അതിസൂക്ഷ്‌മമായ പലരും തള്ളിക്കളയുന്ന കാര്യങ്ങള്‍ ആഖ്യാനചാരുതയില്‍ വിടര്‍ന്നത്‌ വൂള്‍ഫിന്റെ നിരീക്ഷണങ്ങളെ ഊട്ടിയുറപ്പിക്കുന്നു. ക്യൂ ഗാര്‍ഡന്‍സ്‌ എന്ന വൂള്‍ഫിന്റെ കഥയാണ്‌ കാല്‌പനികതയുടെ പൂന്തോട്ടമായി നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. കഥയിലെ ദൃശ്യവിന്യാസം പോസ്റ്റ്‌ ഇംപ്രഷിനിസ്റ്റ്‌ പെയിന്റിംഗിനെ ഓര്‍മ്മിപ്പിക്കും വിധം ചേതോഹരമാണ്‌. പൂക്കള്‍ കാറ്റിലാടുന്നതനുസരിച്ച്‌ ഇടവിട്ട്‌ പതിക്കുന്ന നിറങ്ങളെ സന്ദര്‍ശകരുടെ ക്രമരഹിതമായ ചലനങ്ങളായും ചിത്രശലഭങ്ങളുടെ പറക്കലായും വൂള്‍ഫ്‌ താരതമ്യപ്പെടുത്തുന്നു. മോഹവും. പ്രേമവും, സംതൃപ്‌തിയുമെല്ലാം ഒരുപോലെ ഈ ആഖ്യാനചാരുതയില്‍ വിലയിക്കുന്നു. ആശയങ്ങളുടെയും പ്രതീകങ്ങളുടെയും അവിചാരിതമായ പ്രവാഹമാണ്‌ തിങ്കളാഴ്‌ച അല്ലെങ്കില്‍ ചൊവ്വാഴ്‌ച എന്ന കഥ. ഒഴുകുന്ന നാദധാരയില്‍ മുങ്ങിപ്പോകുന്ന അനുവാചകന്റെ വികാരവിചാരങ്ങള്‍ പ്രതീകങ്ങളാവുകയാണ്‌ വൃന്ദവാദ്യം എന്ന കഥയില്‍.

എഴുത്തുകാരി എന്നതിലുപരി സാമൂഹ്യവിമര്‍ശക കൂടിയായിരുന്നു വൂള്‍ഫ്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊങ്ങച്ചക്കൂട്ടങ്ങളെ മതിവരുവോളം പരിഹസിച്ചും ആര്‍ഭാടത്തിന്‌ പുറമെ പോകുന്നവരെ പഴി പറഞ്ഞും വികസിക്കുന്ന കഥാസങ്കേതം വൂള്‍ഫ്‌ പ്രാവര്‍ത്തികമാക്കിയതും അതുകൊണ്ടാണ്‌. വൂള്‍ഫിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ദ ഹോണ്ടഡ്‌ ഹൗസ്‌ ആന്റ്‌ അദര്‍ സ്റ്റോറീസ്‌ എന്ന കഥസമാഹാരം അവരുടെ സര്‍ഗ്ഗപ്രതിഭയുടെ പ്രതിഫലനമായി മാറി.
ഒരു ഫെമിനിസ്റ്റ്‌ എന്ന നിലയില്‍ വൂള്‍ഫ്‌ എഴുതിയ ലേഖനകള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്‌. എ റൂം ഓഫ്‌ വണ്‍സ്‌ ഓണ്‍, ത്രീ ഗിനിയാസ്‌, ദ കോമണ്‍ റീഡര്‍, ദ സെക്കന്റ്‌ കോമണ്‍ റീഡര്‍ എന്നിങ്ങനെയുള്ള സമാഹാരങ്ങളും ലേഖനങ്ങളും ഏറെ പ്രസിദ്ധമായവയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ വൂള്‍ഫിന്റെ ലേഖനങ്ങള്‍ എസ്സേയ്‌സ്‌ ഓഫ്‌ വെര്‍ജീനിയ വൂള്‍ഫ്‌ എന്ന പേരില്‍ നാലു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്‌. വ്യത്യസ്‌തങ്ങളായ കൃതികളും പ്രസിദ്ധീകരിച്ച കത്തുകളും ഡയറികളുമെല്ലാം സര്‍ഗ്ഗപ്രതിഭയുടെ വിവരാണധീതമായ വ്യാഖ്യാനങ്ങളാണ്‌.
അതിഭാവുകത്വമില്ലാതെ അനുകമ്പയോടെ മനുഷ്യജീവിതത്തെയും കഥാപാത്രങ്ങളുടെ മാനസികവളര്‍ച്ചയെയും വായനക്കാരിലെത്തിച്ച വൂള്‍ഫ്‌ പരമ്പരാഗത രീതികളില്‍ നിന്ന്‌ വിഭിന്നമായി വ്യക്തിത്വത്തോടെ ചിന്തിക്കാനും എഴുതാനും സ്‌ത്രീസമൂഹത്തിന്‌ പ്രേരണ നല്‍കിയ എഴുത്തുകാരി കൂടിയാണ്‌. കാലമെത്ര കഴിഞ്ഞാലും വൂള്‍ഫിന്റെ രചനകള്‍ വായിക്കപ്പെടുമെന്ന്‌ നിരൂപകരും സാഹിത്യസ്‌നേഹികളും ഒരുപോലെ പറയാന്‍ കാരണവും അവരുടെ തന്റെടവും വ്യത്യസ്‌തതയാര്‍ന്ന രചനാശൈലിയുമാണ്‌.



വെര്‍ജീനിയ വൂള്‍ഫ്‌ (1882-1941)
പ്രസിദ്ധ സാഹിത്യകാരനും പര്‍വ്വതാരോഹകനുമായ ലെസ്ലി സ്റ്റീഫന്റെയും അതീവസുന്ദരിയും ചിത്രകാരന്മാരുടെ മോഡലുമായിരുന്ന ജൂലിയ പ്രിന്‍സെപ്‌ ജാക്‌സന്റെയും മകളായി 1882ല്‍ ലണ്ടനിലാണ്‌ വെര്‍ജീനിയ ജനിച്ചത്‌. വില്യം താക്കറെ, തോമസ്‌ കാര്‍ലൈല്‍, ഹൈന്റി ജെയിംസ്‌, ജോര്‍ജ്ജ്‌ എലിയട്ട്‌ മുതലായ സാഹിത്യരംഗത്തെ അതികായന്മാരും ചിത്രകാരും വെര്‍ജീനിയയുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു. അവരുടെ സംവാദങ്ങളും സാമീപ്യവും വെര്‍ജീനിയയില്‍ സാഹിത്യാഭിരുതി വളര്‍ത്തി. 1895ല്‍ വെര്‍ജീനിയക്ക്‌ 13 വയസ്സുള്ളപ്പോള്‍ അമ്മയും രണ്ടുവര്‍ഷത്തിന്‌ ശേഷം മാതൃതുല്യയായ അര്‍ദ്ധസഹോദരി സ്റ്റെല്ലയും മരണമടഞ്ഞത്‌ വെര്‍ജീനിയയില്‍ കടുത്ത ദുഖമുണ്ടാക്കി. മാനസികസംഘര്‍ങ്ങളെ അതിജീവിക്കാനാവാതെ നിരവധി തവണ ആശുപത്രിവാസം വേണ്ടിവന്നെങ്കിലും ഒടുവില്‍ എല്ലാത്തിനെയും വെര്‍ജീനിയ തരണം ചെയ്‌തു. 1905 മുതല്‍ ടൈംസ്‌ ലിറ്റററി സപ്ലിമെന്റിന്റെ പുസ്‌കതനിരൂപകയായും മോല്‍ലി കോളജിലും അധ്യാപികയായും പ്രവര്‍ത്തിച്ചു. 1907ല്‍ വാനെസ്സാ ചിത്രകാരനായ ക്ലൈവ്‌ ബെല്ലിനെയും 1912ല്‍ പത്രലേഖകനും സാഹിത്യകാരനുമായിരുന്ന ലിയനോഡ്‌ വൂള്‍ഫിനേയും വിവാഹം കഴിച്ചു. 1941ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത്‌ ബിറ്റ്‌വീന്‍ ദ ആക്‌ട്‌സ്‌ എന്ന കൃതി പൂര്‍ത്തിയായി കഴിഞ്ഞതോടെ വെര്‍ജീനിയ തീര്‍ത്തും വിഷാദരോഗത്തിന്‌ അടിമയായി. രോഗം തീഷ്‌ണതയാര്‍ജ്ജിച്ചതോടെ വെര്‍ജീനിയ എഴുത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നു. തികച്ചും അപ്രതീക്ഷിതമായി 1941 മാര്‍ച്ച്‌ 28ന്‌ വെര്‍ജീനിയ ആത്മഹത്യ ചെയ്‌തു. ജീവിതയാത്രയില്‍ സ്‌നേഹം കൊണ്ട്‌ പൊതിഞ്ഞ പ്രിയതമനോടുള്ള ആത്മബന്ധം വേരിട്ടുറപ്പിക്കുന്ന ഹൃദയസ്‌പര്‍ശിയായ ആത്മഹത്യാക്കുറിപ്പ്‌ എഴുതിവെച്ച വെര്‍ജീനിയ വൂള്‍ഫ്‌ തന്റെ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ കല്ലുകള്‍ നിറച്ച്‌ വീടിനുടുത്തുള്ള ഔസ്‌ നദിയിലേക്ക്‌ നടന്നിറങ്ങി ജീവിതത്തില്‍ നിന്നും നടന്നുമറയുകയായിരുന്നു. ഏപ്രില്‍ 18ന്‌ കണ്ടെത്തിയ അസ്ഥി മാത്രമായ ഭൗതികാവശിഷ്‌ടം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ശിഷ്‌ടകാലം വൂള്‍ഫിന്റെ രചനകളും ഡയറികളും കത്തുകളുമെല്ലാം പ്രസിദ്ധീകരിക്കാനാണ്‌ ലിയോനാര്‍ഡ്‌ വൂള്‍ഫ്‌ സമയം കണ്ടെത്തിയത്‌. 1960-ല്‍ അദ്ദേവും നിര്യാതനായി.

3 comments:

ഗിരീഷ്‌ എ എസ്‌ said...

7.വെല്‍ജീനിയ വൂള്‍ഫ്‌-ബോധധാരയെന്ന പൊളിച്ചെഴുത്ത്‌

Sabu Hariharan said...

നന്നായിരിക്കുന്നു.

ഇതെന്താണ്‌?
മിക്കവാറും എല്ലാ ബ്ളോഗുകളും ആത്മഹത്യ ചെയ്ത സാഹിത്യകാരന്മാരെ കുറിച്ച്..

Hari Charutha said...

വിലപ്പെട്ട അറിവുകൾ. ആശംസകൾ സുഹൃത്തേ.