Wednesday, September 19, 2007

1.ഇടപ്പള്ളി രാഘവന്‍ പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം

(മരണം അനുഭൂതിയാണ്‌...വേദനകളെ നിമഞ്ജനം ചെയ്യാന്‍ ആ സുഹൃത്തിനൊപ്പം കാലത്തിനധീതമായി സഞ്ചരിക്കുന്നുവരുണ്ട്‌. മനുഷ്യന്റെ ബന്ധനങ്ങളില്‍ നിന്നും മുക്തി നേടിയുള്ള പ്രയാണം. നിരാശകളില്‍ നിന്നും നിത്യാശാന്തി തേടി അങ്ങനെയൊരു വിപത്തിനെ സ്വാഗതം ചെയ്യുന്നവരുടെ മനസിലെ ശൂന്യത എത്ര വലുതായിരിക്കും. ജീവിത ദൗര്‍ബല്യങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയ നിരവധി എഴുത്തുകാര്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു...അവരില്‍ ചിലരെ കുറിച്ച്‌...)

"തെല്ലൊരു വെളിച്ചമി-
ല്ലോമനേ യിനിയെന്റെ
പുല്ലുമാടവും കത്തി-
യെത്തുകയാണീ ദാസന്‍"
മലയാളത്തിന്‌ വിസ്മരിക്കാന്‍ കഴിയാത്തൊരു കാല്‍പനിക കവിയുടെ അവസാനകവിതയിലെ ചില വരികളാണിത്‌. കവിത ആത്മരതിയാകാം. പരാദീനതകള്‍ക്കിടയില്‍ നിന്നും ക്ഷണികമായ ആന്ദനം മനസിലേക്കൊഴുക്കാന്‍ വരികളുടെ സൗന്ദര്യത്തിന്‌ കഴിയുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഇടപ്പള്ളി രാഘവന്‍പിള്ളയെ ഇതിനോട്‌ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു...
മരണം അദ്ദേഹത്തിന്റെ ശരീരം ഊഞ്ഞാലാട്ടി കളിക്കുമ്പോള്‍ ടെന്നിസന്റെ ഇന്‍മെമ്മോറിയം പാതി തുറന്ന നിലയില്‍ ആ മുറിയില്‍ കിടക്കുന്നുണ്ടായിരുന്നു. മരണത്തിന്‌ മുമ്പ്‌ അദ്ദേഹം എഴുതിയ ചില രചനകളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ക്ഷണികമായ ഒരു തോന്നലായിരുന്നില്ല അതെന്നും മരണത്തെ മുന്‍കൂട്ടികണ്ടിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്‌..യൗവനത്തിന്റെ തുടക്കത്തിലെ അങ്ങനെയൊരു ദുരന്തത്തിലേക്ക്‌ വഴുതിമാറി നടന്നുപോയ രാഘവന്‍പിള്ള വായനക്കാരന്റെ മനസിനെ കുത്തിനോവിക്കുന്നുണ്ട്‌.. മലയാള കവിതകളില്‍ കാല്‍പനികയുഗം തീര്‍ത്ത ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന തന്റെ സതീര്‍ത്ഥ്യനൊത്ത്‌ സൗഹൃദത്തിന്റെ പുത്തന്‍കാഴ്ചപാടുകള്‍ തേടിയ ഇടപ്പള്ളിക്ക്‌ എവിടെയാണ്‌ പിഴച്ചതെന്നതും കൗതുകകരമാണ്‌..പ്രണയം ദൈവികമായ പരിവേഷമായിരുന്നുവെന്ന അദ്ദേഹത്തിന്റെ ചിന്തയുടെ മുന്നില്‍..തന്റെ പ്രേയസിയെ നഷ്ടപ്പെടുകയാണെന്നറിഞ്ഞ നിമിഷത്തില്‍ ക്രമാധീതമായി മിടിച്ച സ്വപ്നഭംഗങ്ങളില്‍...

"എനിക്ക്‌ പാട്ടുപാടാനാഗ്രഹമുണ്ട.്‌ എന്റെ മുരളി തകര്‍ന്നുപോയി"എവിടെയായിരുന്നു പാളിച്ചകള്‍. എന്തിനായിരുന്നു അങ്ങനെയൊരു നിയോഗം. യൗവനത്തിന്റെ തീഷ്ണതയില്‍ സര്‍ഗാത്മകതയെ പണയം വെച്ച്‌ അങ്ങനെയൊരു കടുംകൈക്ക്‌ മുതിരാന്‍ മാത്രം എന്തായിരുന്നു ആ മനസിന്‌ സംഭവിച്ചത്‌...പ്രേമത്തെ പറ്റിയും പ്രേമനൈരാശ്യത്തെ കുറിച്ചും ഇത്ര മാധുര്യമായി പാടിയ മറ്റേത്‌ കവിയുണ്ട്‌ കൈരളിയില്‍ എന്ന സത്യം ഇങ്ങനെ ചിന്തിപ്പിക്കുന്നതില്‍ തെറ്റില്ല...പക്ഷേ, കവിതകളില്‍ ഊറിക്കൂടുന്ന വിഷാദത്തിന്റെ സുഖദമായ സൗന്ദര്യമാണ്‌ ആ കവിതകളെ വേറിട്ട്‌ നിറുത്തുന്നത്‌...വായനക്കാരന്റെ കണ്ണുകള്‍ ഈറനാക്കാന്‍ വാക്കുകളുടെ പ്രവാഹത്തിന്‌ കഴിയുന്നവെന്ന യാഥാര്‍ത്ഥ്യം ഇന്നും അവിസ്മരണീയമായി നിലനില്‍ക്കുന്നു...
"സഹതപിക്കാത്ത ലോകമേ എന്തിലും
സഹകരിക്കുന്ന ശാരദാകാശമേ
കവനലീലയിലെന്നുറ്റതോഴരാം.
കനകതൂലികേ കാനന പ്രാന്തമേ
മധുരമില്ലാത്തൊരെന്‍ മൗനരാഗത്തില്‍
മദതരളരാം മാമരക്കൂട്ടമേ
പിരിയുകയാണിതാ ഞാനൊരധകൃതന്‍
കരയുവാനായി പിറന്നൊരു കാമുകന്‍
മഞ്ഞലടിഞ്ഞു മയങ്ങികിടക്കട്ടെ
പ്രണയമറ്റതാമീമണ്‍ പ്രദീപകം..."
ഇതൊരു വിലാപമാണ്‌. അസ്വാദകന്‌ ഒപ്പം കരയാനല്ലാതെ മേറ്റ്ന്തിനാവും...ദുര്‍ബലമായൊരു മനസിനെ ഇവിടെ ലളിതമായി വ്യാഖ്യാനിച്ചിരിക്കുന്നു. ഇത്‌ കവിയുടെ ആത്മാവിന്റെ നഗ്നത തന്നെയല്ലേ എന്ന്‌ കൂടുതല്‍ പരിചിതമാകും തോറും വായനക്കാരന്‌ ബോധ്യമാകുകയും ചെയ്യുന്നു...നിരാശയുടെ തടാകമായി കവിയുടെ മനസ്‌ പരിണമിച്ചിരിക്കുന്നത്‌ ഈ വരികളില്‍ മാത്രമല്ല,
"എത്ര വസന്തങ്ങളൂഴിയില്‍ വന്നാലും
എത്രയോ കാകളി പാടിയാലും
മാമക മാനസവല്ലിയിലിന്നോളം
പൂമൊട്ടൊരെണ്ണം കുരുത്തതില്ല
മുന്നോട്ട്‌ നോക്കിയാല്‍ ഘോരമാമരണ്യം
പിന്നിലോ ശൂന്യമരുപ്പരപ്പ്‌
കാലൊന്നിടറിയാല്‍ പീണുപോം ഗര്‍ത്തത്തില്‍
കൂലത്തിലാണ്‌ ഞാന്‍ നില്‍പതിപ്പോള്‍"
കരയാന്‍ മാത്രമറിയുന്നൊരു ഹൃദയത്തിനുടമയാണ്‌ ഇടപ്പള്ളി രാഘവന്‍ പിള്ളയെന്ന്‌ ഈ വരികളില്‍ നിന്നും സ്പഷ്ടമാണ്‌...സ്നേഹിക്കാന്‍ ആര്‍ത്തിയുള്ളൊരു മനസിനുടമ. സ്നേഹത്തിനപ്പുറം കാമുകിയെ ദേവതയായി കണ്ട ആ ഹൃദയത്തിന്‌ തുടര്‍രംഗങ്ങളിലെ തകര്‍ച്ച താങ്ങാനാവുന്നതിനുമപ്പുറമായിരുന്നുവെന്ന്‌ വ്യക്തം. ദൈവികതയുടെ പരിവേഷമണിഞ്ഞ ആ വികാരം...മനസിനെ അഗാധമായ വീഴ്ചയിലേക്ക്‌ തള്ളിയിടുമെന്ന്‌ ആരറിഞ്ഞു. പിന്നീടുള്ള ഏക ആശ്രയം മരണമെന്ന അനുഭൂതിയല്ലാതെ മേറ്റ്ന്താകും ഒരു ദുര്‍ബലഹൃദയന്‌...ഒരു പൊള്ളുന്ന പ്രതലം തുടര്‍ന്ന്‌ അദ്ദേഹത്തെ ആവരണം ചെയ്യുന്നതായി കാണുന്നു..കവിതകള്‍ മരണത്തിന്റെ അഗാധതയിലേക്ക്‌ മുങ്ങി നിവരുന്നതിന്റെ സുഖം വായനക്കാരിലേക്ക്‌ വരുന്നത്‌ അപ്പോഴാണ്‌...
"മരണം മനോഹരപ്പച്ചില വിരിപ്പിട്ട
ഗിരിതന്‍ സാനുപ്രാന്തം തഴുകും തരംഗിണി
തളിരും വാടാമലര്‍ക്കുലയുമിടതിങ്ങി
ത്തളരാതെന്നും തെന്നലേറ്റാടും ലതകളാല്‍
നിത്യസൗന്ദര്യത്തിന്റെ നര്‍ത്തനമാമാരംഗ
മെത്തുവാനായിട്ടേന്തെന്‍ മാനസം പതറുന്നു..."
മരണത്തെ അദ്ദേഹം മാടി വിളിക്കുന്നത്‌ വരികളുടെ സൂക്ഷ്മാണുവിലേക്കിറങ്ങിച്ചെന്നാല്‍ കാണാം...അന്ത്യസന്ദേശത്തിലെ വാക്കുകളുമായി വിളക്കിച്ചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നും ഉരുത്തിരി
ഞ്ഞ ആത്മജ്വല്‍പനങ്ങളായിരുന്നു ചില കവിതകള്‍ എന്നത്‌ നമ്മെ ദുഖിപ്പിക്കുന്നു.
ചങ്ങമ്പുഴയായിരുന്നു ഇടപ്പള്ളിയുടെ ഏറ്റവുമടുത്ത സുഹൃത്ത്‌...അദ്ദേഹം ആലുവയില്‍ പഠിക്കാന്‍ പോയതോടെ ഇടപ്പള്ളി തനിച്ചായി. വൈകുന്നേരങ്ങളില്‍ പേരണ്ടൂര്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജിലെ കലുങ്കിലിരുന്നു കാറ്റുകൊള്ളും. ഇത്‌ ഇടപ്പള്ളിയുടെ ശീലങ്ങളിലൊന്നായി മാറി.

ചങ്ങമ്പുഴയുമായി പിരിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹമെഴുതിയ ചെറുകഥകളിലൂടെ കണ്ണോടിക്കുമ്പോള്‍ മരണത്തിന്റെ നീലിമ തൂലികതുമ്പില്‍ നിന്നും ഇറ്റുവീണുതുടങ്ങിയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു..പ്രേമം മനസില്‍ കത്തിജ്വലിക്കുന്ന കാലഘട്ടത്തിലാണ്‌ ഈ കഥകളുടെ പിറവി. കഥയുടെ ഭൂമിക പേരണ്ടൂര്‍ റെയില്‍വെ കലുങ്കും..ക്ഷേത്രകുളവും...കവിയുടെ പകലുകളെ സമ്പന്നമാക്കിയ അതേ സ്ഥലം തന്നെ കഥയുടെ പ്രധാന അന്തരീക്ഷമാക്കി മാറ്റി എഴുത്തിന്റെ ലോകത്തേക്ക്‌ കടക്കുമ്പോള്‍ ഇടപ്പള്ളിയുടെ മനസില്‍ ദുരന്തത്തിന്റെ നിഴലുകള്‍ വീണിരുന്നുവോ...
കാമുകീകാമുകന്മാരുടെ ആത്മഹത്യയാണ്‌ ഈ കഥകളിലെ പ്രധാനവിഷയം. സ്വന്തം പ്രേമം പരാജയത്തില്‍ കലാശിക്കുമെന്ന്‌ കവി കണ്ടിരുന്നുവോ...അതോ ആത്മഹത്യയാണ്‌ തന്റെ വഴിയെന്ന്‌ നേരത്തെ തീരുമാനിച്ചിരുറച്ചിരുന്നോ...ഇതെല്ലാം ഉത്തരങ്ങളന്യമായ ചോദ്യങ്ങളാവാം. പക്ഷേ കവിയിലേക്ക്‌ ഒരു പുനര്‍വായന നടത്തുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായ തലത്തിലേക്ക്‌ നമ്മെ പറിച്ചു നടുന്നുവെന്ന കാര്യം പറയാതെ വയ്യ.
സുധ എന്ന കഥയില്‍ സുധയുടെയും മുരളിയുടേയും ദുരന്തകഥയാണ്‌ അദ്ദേഹം പറയുന്നത്‌..കളിക്കൂട്ടുകാരില്‍ നിന്ന്‌ പ്രണയത്തിലേക്ക്‌ വ്യതിചലിച്ചുപോയ ഒരാത്മബന്ധമായിരുന്നു അവരുടേത്‌..മരച്ചുവട്ടില്‍ അമ്പലമുണ്ടാക്കി പൂജ ചെയ്ത്‌ കുട്ടിക്കാലം ആഘോഷമാക്കി മാറ്റിയ ഇണപ്രാവുകള്‍. സുധയുടെ മിടുക്കും കാര്യശേഷിയും മുരളിക്കില്ല..ഒരു മൃദുലഹൃദയന്‍..ഒരിക്കല്‍ വാതുവെച്ച്‌ കുളത്തില്‍ മുങ്ങിക്കിടന്ന മുരളിക്ക്‌ നിവരാന്‍ കഴിഞ്ഞില്ല. കുളത്തിനടിയില്‍ കിടന്ന കരിങ്കല്ലില്‍ വട്ടം പിടിച്ചവന്‍ കിടന്നു. സുധയുടെ എണ്ണം നൂറില്‍ കവിഞ്ഞു. മുരളിക്ക്‌ ക്രമത്തിലധികം ശ്വാസം മുട്ടിതുടങ്ങി. സുധയുടെ എണ്ണത്തിന്‌ വേഗത വര്‍ദ്ധിച്ചു. മുരളി നിവര്‍ന്നു. ശ്വാസം വിടലിന്റെ ശക്തിയില്‍ കുറെ വെള്ളം ശിരസിലും ഉദരത്തിലും കടന്നു. ആ കൈകാലുകള്‍ കുഴഞ്ഞു. ഇതെല്ലാം തന്നെ ഭീതിപ്പെടുത്താനുള്ള മുരളിയുടെ വികൃതിയായി സുധ കരുതി. അവള്‍ കൈകൊട്ടി ചിരിച്ചു. കരയിലേക്ക്‌ അടുക്കുന്നതിനുള്ള ശ്രമമെല്ലാം അവനെ കുളത്തിന്റെ അഗാധതയിലേക്ക്‌ പോകാനാണ്‌ സഹായിച്ചത്‌. അവന്റെ കണ്‍മിഴികള്‍ മറിഞ്ഞു...കൈകാലിട്ടടിക്കാന്‍ തുടങ്ങി...മുരളിയുടെ വികൃതിത്തരങ്ങള്‍ പതിവായി കാണാറുള്ള സുധ എല്ലാം തമാശയായി വ്യാഖ്യാനിച്ചു...
സന്ധ്യക്ക്‌ മേല്‍കഴുകാനെത്തിയ സുധയുടെ അമ്മയാണ്‌ മുരളിയുടെ മൃതശരീരം കാണുന്നത്‌..പിന്നീട്‌ മുരളിയെ കുറിച്ചുള്ള മങ്ങാത്ത ഓര്‍മ്മകളുമായി സുധ വളരുകയാണ്‌. മരതകകുന്നിലെ മാധുരിയുടെ വിവാഹം. അവളുടെ കളിത്തോഴനായ രവീന്ദ്രനാണ്‌ വരന്‍..സുധയുടെ ചിന്ത അറിയാതെ മുരളിയിലെത്തി നിന്നു. മുരളി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കുമുണ്ടായേനെ ഒരു വിവാഹം..എന്നവള്‍ ചിന്തിക്കുന്നു.
സുധക്ക്‌ മെച്ചപ്പെട്ട ഒരു വിവാഹാലോചന വന്നെങ്കിലും മനസില്‍ നിന്നും മുരളിയെ പടിയിറക്കിവിടാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല. മിഴികള്‍ ഈറനണിഞ്ഞ ഒരു രാത്രിയില്‍ കതക്‌ തുറന്നവള്‍ കുളക്കടവിലെത്തി. തന്റെ സാരി അഴിച്ച്‌ കടവിലെ കരിങ്കല്ലുമായി ബന്ധിച്ച്‌ വെള്ളത്തിലേക്ക്‌ എടുത്തുചാടി...
ഇവിടെ ആത്മഹത്യയുടെ സുഖമുള്ളൊരു കാറ്റ്‌ വായനക്കാരന്റെ മനസിലേക്ക്‌ ചീറിയടിക്കുന്നത്‌ കാണാം.."പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക"-ഈ മൂന്നിലാണ്‌ ലോകത്തിന്റെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്‌. ഇടപ്പള്ളി അന്ത്യസന്ദേശത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ഈ വാക്കുകള്‍ സുധയുടെ ജീവിതവുമായി കൂട്ടിവായിക്കുമ്പോള്‍ കവിയുടെ മനസ്‌ കരിമ്പടത്തിനുള്ളില്‍ നിന്നും പുറത്തുവരുന്നത്‌ കാണാം..ഈ കഥയിലെ സ്ഥലങ്ങളും മറ്റും കവിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതും വായനക്കാരനെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നു.

കല്ല്യാണം കഴിഞ്ഞില്ല എന്ന കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്‌ മറ്റൊരു ദുരന്ത മുഖത്തേക്കാണ്‌. ഇതിനും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നത്‌ പ്രണയമെന്ന പ്രപഞ്ചസത്യം തന്നെ. മാലതിയും പണിക്കരും പ്രണയത്തിലാണ്‌. പണിക്കരെക്കാള്‍ ഗാഢമാണ്‌ അവളിലെ പ്രണയമെന്നത്‌ ഇടപ്പള്ളിയുടെ വാക്കുകള്‍ നിന്നും വ്യക്തമായി നമ്മോട്‌ മന്ത്രിക്കുന്നുണ്ട്‌. മനുഷ്യന്‌ ഇണങ്ങിയ ആളെ അവന്‌ തന്നെ സ്വീകരിക്കാനുള്ള അവസരമൊരുക്കുകയെന്ന ലോകനീതി ഒരാളുടെ സ്വാതന്ത്യത്തില്‍ പ്രഥമമാണെന്ന്‌ ഈ കഥ വ്യക്തമാക്കി തരുന്നു...
അസമത്വം മാലതിയെ പണിക്കരില്‍ നിന്നും വേര്‍പെടുത്തുന്നു. മാലതിയുടെ വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം പണിക്കരുടെ കത്ത്‌ അവളുടെ കൈകളിലെത്തി...അത്‌ അവളുടെ മനസിലേക്ക്‌ തീക്കാറ്റായി ആളി..അതിലെ വരികള്‍ ഇങ്ങനെയായിരുന്നു "ഒരു തകര്‍ന്ന ഹൃദയം നവദമ്പതികള്‍ക്ക്‌ സര്‍വമംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു. ഇതെഴുതുന്ന ഹസ്തം പ്രഭാതത്തില്‍ മരവിച്ചിരിക്കും..."
കഥയിലെ പണിക്കരുടെ വാക്കുകള്‍ ഇടപ്പള്ളിയുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോഴാണ്‌ കൂടുതല്‍ സത്യങ്ങളിലേക്ക്‌ നാം വഴുതി പോകുന്നത്‌...കാര്യസ്ഥനായി നിന്ന വീട്ടിലെ സ്നേഹതാരകത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന അപകര്‍ഷതാബോധം ആ മനസില്‍ മഞ്ഞുകണമായി ആഴത്തില്‍ ഉറഞ്ഞിരുന്നുവോ..തന്റെ പ്രണയിനിയുടെ വിവാഹതലേന്നാണ്‌ ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ അങ്ങനെ കൂട്ടിവായിക്കുന്നതില്‍ തെറ്റില്ലെന്ന്‌ പറയാം. പിന്നീട്‌ കഥയിലെ പ്രതിപാദ്യം പേരണ്ടൂര്‍ റെയില്‍വേപാലത്തിന്‌ സമീപത്തെ ദുരന്തമാണ്‌. റെയില്‍പാളത്തില്‍ മരണത്തിന്റെ ശമനതാളം കേട്ടുകിടക്കുന്ന തന്റെ പ്രിയതമന്റെ ശരീരത്തിലേക്കവള്‍ ഓടിവന്നു വീഴുന്നു..ഒന്നുമറിയാത്ത പോലെ കടന്നുപോയ തീവണ്ടിയുടെ സമയതാളത്തിനിടയില്‍ ജീവന്‍ സമാശ്വാസം തേടാനാവാതെ കീഴടങ്ങുമ്പോള്‍ കഥക്ക്‌ തിരശീല വീഴുന്നു...
രണ്ടു കഥകളിലും ആത്മഹത്യയാണ്‌ വില്ലന്‍...നഷ്ടപ്പെടുത്തതിനെക്കാള്‍ നല്ലത്‌ മരണത്തിന്റെ നീലിമയില്‍ ഇടം തേടുകയാണെന്ന യാഥാര്‍ത്ഥ്യം ഇടപ്പള്ളി പറഞ്ഞു തരുന്നത്‌ പോലെ തോന്നും..ഈ വാക്കുളുടെ അനസ്യുതമായ ഒഴുക്ക്‌ കാണുമ്പോള്‍...
എനിക്ക്‌ രക്ഷാമാര്‍ഗം മരണമാണ്‌..അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ആ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല. ഞാന്‍ നേടുന്നുമുണ്ട്‌. അന്ത്യസന്ദേശത്തിലെ ഈ വാക്കുകളില്‍ കൂടി കണ്ണുപായിക്കുമ്പോള്‍ ചിന്തകളെ മേറ്റ്വിടേക്ക്‌ നാം ആനയിക്കും.

മധുരമാമശകള്‍ മണ്ണടിഞ്ഞു
മരണത്തിന്‍ ചുണ്ടില്‍ ചിരിപൊഴിഞ്ഞു
അപരാധമോരോന്നുമൊത്തു കൂടി
അനുവേലമെന്‍ മുന്നില്‍ നൃത്തമാടി
ഹൃദയമണ്‍ ഭിത്തിടെ തട്ടിനീക്കി
രുധിരമനര്‍ഗളം പാഞ്ഞൊഴുകി...
സ്വപ്നജീവിയായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിതകള്‍ ഇന്നും നമ്മോട്‌ സംവദിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിന്റെ സുഗന്ധവും പ്രണയനൈരാശ്യത്തിന്റെ നൊമ്പരവും ബാക്കിവെച്ചിട്ട്‌ പോയ ആ പ്രതിഭ മരണമില്ലാതെ കാല്‍പനീകാസ്വദകരുടെ ആത്മാവില്‍ സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു...



കവിയെ കുറിച്ച്‌...
ജനനം: 1909 മെയ്‌ 28വിദ്യാഭ്യാസം: മിഡില്‍ സ്കൂള്‍ ഇടപ്പള്ളി, മഹാരാജാസ്‌ കോളജ്‌ ഹൈസ്കൂള്‍. 1929ല്‍ ഇടപ്പള്ളിയിലെ ഒരു ധനികഗൃഹത്തില്‍ കാര്യസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. 1930ല്‍ തിരുവനന്തപുരത്ത്‌ ബി വി ബുക്ക്‌ ഡിപ്പോയില്‍. 1932ല്‍ തുഷാരഹാരം എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. 1934ല്‍ ഹൃദയസ്മിതം, 1935ല്‍ നവസൗരഭം, മണിനാദം എന്നീ കവിതാസമാഹാരങ്ങളും എഴുതി. 1936 ജൂലൈ 7ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു.

20 comments:

ഗിരീഷ്‌ എ എസ്‌ said...

(മരണം അനുഭൂതിയാണ്‌...വേദനകളെ നിമഞ്ജനം ചെയ്യാന്‍ ആ സുഹൃത്തിനൊപ്പം കാലത്തിനധീതമായി സഞ്ചരിക്കുന്നുവരുണ്ട്‌. മനുഷ്യന്റെ ബന്ധനങ്ങളില്‍ നിന്നും മുക്തി നേടിയുള്ള പ്രയാണം. നിരാശകളില്‍ നിന്നും നിത്യാശാന്തി തേടി അങ്ങനെയൊരു വിപത്തിനെ സ്വാഗതം ചെയ്യുന്നവരുടെ മനസിലെ ശൂന്യത എത്ര വലുതായിരിക്കും. ജീവിത ദൗര്‍ബല്യങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയ നിരവധി എഴുത്തുകാര്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു...അവരില്‍ ചിലരെ കുറിച്ച്‌.....

ആദ്യം യൗവനത്തില്‍ ജീവിതത്തോട്‌ വിടപറഞ്ഞകന്ന കാല്‍പനികകവി ഇടപ്പള്ളി രാഘവന്‍പിള്ളയെ കുറിച്ച്‌

Anonymous said...

ജീവിത ദൗര്‍ബല്യങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയ നിരവധി എഴുത്തുകാര്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു
ദൈവം തന്നജീവിതത്തെ ഒടുക്കിയവര്‍ക്കു ഒരിക്കലും  നിത്യശാന്തി ഉണ്‍ടാവില്ല,
ഇതു ദൈവം സത്യം

ശ്രീ said...

വ്യത്യസ്തമായ ഈ ദൌത്യത്തിന്‍ ആദ്യം തന്നെ ആശംസകള്‍‌...

ഇടപ്പള്ളി രാഘവന്‍‌പിള്ളയെ പരിചയപ്പെടുത്തിയതിന്‍ നന്ദി.

ഇനിയും ഇത്തരം ലേഖനങ്ങള്‍‌ പ്രതീക്ഷിക്കുന്നു.
:)

ഉപാസന || Upasana said...

അമേസിങ്ങ് വര്‍മാജി.
ദീര്‍ഘമായി തന്നെ എഴുതിയിരിക്കുന്നു.
:)
:)
ഉപാസന

മന്‍സുര്‍ said...

ദ്രൗപതി

അറിഞിരികേണ്ട പലതും അറിയാതെ പോകുന്നതില്‍ സങ്കടം തോന്നാറുണ്ടു.
പലതും വൈകിയാണറിയുന്നതും......
ഒരു ദീര്‍ഘ വിവരണം നല്ല ഒരു മുതകൂട്ട്‌ തന്നെ എന്ന്‌ നിസംശയം പറയാം.

ഇവിടെ എഴുതിയ ഓരോ വക്കുക്കളിലെയും അക്ഷരങ്ങളില്‍ ആരും കാണാത്ത ഒരു പാട്‌ ജീവിത യാഥാര്‍ത്യങ്ങളുടെ പച്ചയായ കഥകള്‍ ഒളിഞിരികുന്നു.....അത്‌ അന്വേഷികുന്നവന്‍ കണ്ടെത്തുന്നു എന്നതാണ്‌ സത്യം...

മാഞുപോകും മഞുതുള്ളികളെ ആര്‌ ഓര്‍ക്കാന്‍
പുതിയ മഞുതുള്ളികളില്‍ കുളിര്‌ കോരുബോല്‍ .......


നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

സയ്ജൂ..
നന്ദി...
ശ്രീ..
പുതിയൊരു ചിന്തക്ക്‌ അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി..
ഇനി
മറ്റൊരാളെ കുറിച്ച്‌
പ്രതീക്ഷിക്കാം...

സുനില്‍..
നന്ദി...

മന്‍സൂര്‍..
വ്യക്തമായ അഭിപ്രായത്തിന്‌ നന്ദി...

സഹയാത്രികന്‍ said...

നല്ല വിവരണം... പുതിയ അറിവുകളും....

"ഇവിടെ ആത്മഹത്യയുടെ സുഖമുള്ളൊരു കാറ്റ്‌ വായനക്കാരന്റെ മനസിലേക്ക്‌ ചീറിയടിക്കുന്നത്‌ കാണാം.."
ഈ വരികള്‍ മനസ്സിലായില്ല , ആത്മഹത്യയുടെ സുഖമുള്ള കാറ്റ്...?

വേണു venu said...

ദ്രൌപദീ,
മണിമുഴക്കം മരണദിനത്തിന്‍റെ....
അവസാന കവിതകളിലൂടെ തന്നെ ദര്‍ശിച്ച ഇടപ്പള്ളി രാഘവന്‍‍ പിള്ളയെ കുറിച്ചുള്ള ലേഖനം നന്നായിരിക്കുന്നു. ആശംസകള്‍‍.:)

സജീവ് കടവനാട് said...

ദ്രൌപദീ, നല്ല ഉദ്യമം. ആശംസകള്‍!!
പിന്നെ ആത്മഹത്യയെ പ്രൊമോട്ട് ചെയ്യുന്നോ ചിലയിടത്തൊക്കെ...? സംശയം മാത്രം.

മൈക്കണ്ണന്‍ said...

വേറിട്ട പാത. നന്നായി. എഴുതുക.

പാച്ചു said...

കള്ളു ചെത്തുന്നത്‌ കണ്ടിട്ടുണ്ടോ.?
ഫലമായിത്തീരേണ്ട പൂക്കുല മുറിച്ച്‌,അതില്‍ എല്ലു കൊണ്ട്‌ മര്‍ദ്ദിച്ച്‌ അതില്‍ നിന്നും ഇറ്റു വീഴുന്ന ജീവരക്തം..!!!
അതു മറ്റുള്ളവര്‍ക്ക്‌ ലഹരിയാവുന്നു.

ഒരു കവിയുടെ ജീവിതവും ഇതു പോലെ തന്നെ..!!!

സ്വന്തം ജീവിതം എരിച്ച്‌ അതില്‍ നിന്നുമൂറുന്ന ജീവ രക്തത്തെ അനുവാചകന്റെ ലഹരിയാക്കി മാറ്റുന്നവനെയല്ലേ കവി എന്നു പറയുന്നത്‌.?

ഗിരീഷ്‌ എ എസ്‌ said...

സഹയാത്രികാ..
നന്ദി..
ആത്മഹത്യയെ സുഖമുള്ളൊരനുഭവമായി സ്വീകരിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഒരു മനസ്‌ ഇടപ്പള്ളിയില്‍ നിന്നും ഇടക്കിടെ പുറത്തേക്ക്‌ വരുന്നത്‌ കാണാം എന്നാണുദ്ദേശിച്ചത്‌....

വേണുവേട്ടാ..
അഭിപ്രായത്തിന്‌ അകമഴിഞ്ഞ നന്ദി...

കിനാവ്‌
നന്ദി..
കവിയുടെ കൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങനെ തോന്നുന്നത്‌ സ്വാഭാവികം..

മൈക്കണ്ണാ..
നന്ദി...

പാച്ചു...
വിശദമായ ഈ അഭിപ്രായത്തിനും ചിന്തക്കും നന്ദി...

വെള്ളെഴുത്ത് said...

ജീവിതത്തെ എങ്ങനെ അടയാളപ്പെടുത്തണം എന്നൊരു കുഴമറിച്ചില്‍ ആതമഹത്യയ്ക്കുള്ള ഒരു ചാലു വെട്ടുന്നുണ്ട്. ഇടപ്പള്‍ലിയുടെ കഥകള്‍ കൂടി വിശകലനം ചെയ്തത് നന്നായി. മലയാളത്തിലെ എഴുത്തുകാരുടെ ആത്മഹത്യയെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പ്രതിലോമപരമായ അംശങ്ങളുമായി തന്മയീഭവിപ്പിക്കാന്‍‍ പറ്റുമോ? അങ്ങനെ പറ്റിയില്ലെങ്കില്‍ അതൊരു സ്വകാര്യ പ്രശ്നം മാത്രമാവും. എന്തായാലും ഇടപ്പള്ളിയുടെ മരണം നേട്ടമുണ്ടാക്കിയത് ചങ്ങമ്പുഴയ്ക്കാണ് എന്ന് തോന്നിയിട്ടുണ്ട്. രമണനെഴുതാന്‍ സഹായിച്ചു എന്നതു മാത്രമല്ല. അതിവൈകാരികതയ്ക്ക് കുറച്ച് കരുണ കൊടുക്കേണ്ടതാനെന്നു സഹൃദയ കേരളം വിചാരിച്ചു തുടങ്ങിയത് അതിനുശേഷമല്ലേ..?

ഗിരീഷ്‌ എ എസ്‌ said...

വെള്ളേഴുത്ത്‌
നന്ദി..
അഭിപ്രായത്തോട്‌ യോജിക്കുന്നു..ഒന്നു ചീയുമ്പോള്‍ മറ്റൊന്നിന്‌ വളമാകുന്നു-
എന്നത്‌ ഒരു പ്രകൃതി സത്യം...
അഭിപ്രായത്തിന്‌ നന്ദി...

മയൂര said...

ദ്രൗപതീ, ഈ നല്ല ഉദ്യമത്തിന് ആശംസകള്‍...
ഇനിയും ലേഖനങ്ങള്‍ പോരട്ടെ....നന്നായിരിക്കുന്നു...

sadhique vakery said...

ദ്രൗപതീ, ഈ പുതിയൊരു ചിന്തക്ക്‌ ആദ്യം തന്നെ ആശംസകള്‍‌...
പുതിയ പുതിയ വ്യത്യസ്തമായ ലേഖനങ്ങള്‍‌ പ്രതീക്ഷിക്കുന്നു

ഭൂമിപുത്രി said...

നീണ്ട് വായനക്കുള്ള വകയുണ്ടല്ലോ.
വിശദമായി വായിക്കാന്‍ വീണ്ടും വരാം

ഗീത said...

ഭാവനാസമ്പന്നരായ കവികള്‍ ഇങ്ങനെചെയ്യുന്നത്‌ കഷ്ടം തന്നെ...
ആത്മഹത്യയുടെ കാറ്റ്‌ സുഖമുള്ളതായി ആര്‍ക്കും തോന്നാതിരിക്കട്ടേ ദൈവമേ.......
കൈരളിയെ സമ്പന്നയാക്കിയ ഈ കവികളെ ലോകത്തിന് പരിചയപ്പെത്താനുള്ള ദ്രൌപതിയുടെ ശ്രമം വിജയിക്കട്ടേ.

Ramesh Cheruvallil said...

please read my blog and comment

Dr. Prasanth Krishna said...

Dear

Its an interesting and unique blog. And also came to know you are from Sulthan Bethery. If you dont mind please forward the gtalk Id or mail Id. Mine is prrasanth@gmail.com