Friday, November 12, 2010

നന്ദിത കെ എസ്‌-ഓര്‍മ്മയിലെ അധ്യാപിക


പൊളിഞ്ഞുവീഴാറായെന്ന്‌ തോന്നിക്കുംവിധം ദയനീയതയില്‍ നില്‍ക്കുന്ന ക്ലാസ്സ്‌ മുറിയിലേക്ക്‌ ആ അധ്യാപിക കുനിഞ്ഞാണ്‌ കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറാത്ത വസ്‌ത്രവും കറുത്ത മൊട്ടുകമ്മലുമിട്ട ആ സുന്ദരി പതിയെ ചാള്‍സ്‌ ലാംബിലേക്കോ റോബര്‍ട്ട്‌ ലിന്റിലേക്കോ കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ ക്ലാസ്‌മുറി ചുരുങ്ങിച്ചുരുങ്ങി വരും. ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ വയലേലകളില്‍ നിന്ന്‌ വേര്‍പെട്ട്‌ വരുന്ന പിശടന്‍കാറ്റ്‌ ശരീരങ്ങളിലേക്ക്‌ ഒട്ടിച്ചേരാന്‍ ശ്രമിക്കും. കൈകള്‍ കൂട്ടിക്കെട്ടി കൗതുകത്തോടെ അധ്യാപികയുടെ മുഖത്തേക്ക്‌ തന്നെ അപ്പോള്‍ കുട്ടികള്‍ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്‌ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ സാരിത്തലപ്പ്‌ തോള്‍വഴിയിട്ട്‌ അവര്‍ വീണ്ടും വാചാലയാകും.
ആ ക്ലാസ്സ്‌ മുറി ഇന്ന്‌ ഓര്‍മ്മയുടെ ബൃഹത്‌ശിഖരമാണ്‌. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത്‌ നിലംപൊത്തിയിരിക്കുന്നു. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ അധ്യാപികയും സ്വപ്‌നങ്ങളെ ആട്ടിപ്പായിച്ച്‌ ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ആ അധ്യാപികയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവരെയറിഞ്ഞവര്‍ക്കാവില്ല...
നന്ദിത എന്ന അധ്യാപികയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്‌. പ്രഷുബ്‌ധമായ പ്രീഡിഗ്രിക്കാലം. ബത്തേരി കോ-ഓപ്പറേറ്റീവ്‌ കോളജിലെത്തുന്നത്‌ ക്ലാസ്സെല്ലാം തുടങ്ങിക്കഴിഞ്ഞാണ്‌. പുറമെ നിന്ന്‌ നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന്‌ തോന്നിക്കുന്ന ഷീറ്റിട്ട ക്ലാസ്സ്‌മുറികള്‍, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത്‌ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കയറിയിരുന്നു. അധ്യാപകരില്‍ ചിലര്‍ കൂട്ടുകാരെക്കാള്‍ അടുത്തു. അങ്ങനെ ഒരു വര്‍ഷം വേഗത്തില്‍ ഓടി മറഞ്ഞു...
മഴ തിമര്‍ക്കുന്ന ജൂണ്‍മാസത്തില്‍ പാതിനനഞ്ഞാണ്‌ ആദ്യം നന്ദിതടീച്ചര്‍ ക്ലാസ്സിലെത്തിയത്‌. ഇംഗ്ലീഷ്‌ അധ്യാപികയുടെ ശാലീതയില്‍ മതിമറന്ന്‌ കുറേനേരം. മുഖം നിറയെ ഗൗരവഭാവം. ആരെയും പരിചയപ്പെടാതെ, ആരെയും പേര്‍ വിളിക്കാതെ പാഠഭാഗങ്ങള്‍ മാത്രമെടുത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ അവര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ മടങ്ങും. ഗതി മുറിയാതെ വീശുന്ന കാറ്റ്‌ അപ്പോഴും അവര്‍ക്ക്‌ അകമ്പടിയായുണ്ടാവും...
മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഒരു വര്‍ഷകാലത്തിലാണ്‌ അവരുടെ മരണവാര്‍ത്തയറിയുന്നത്‌. മഴ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവര്‍ നടക്കുന്നത്‌ കണ്ടു. കലോത്സവവേദിയില്‍ ``ഫസ്റ്റ്‌ പ്രൈസ്‌ ഈസ്‌ ഗോസ്‌ ടു...''പച്ച സാരി ധരിച്ച ഒരു അനൗണ്‍സറുടെ നേര്‍ത്ത ശബ്‌ദം കേട്ടു. ഈറന്‍ വയലറ്റ്‌ പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന കോളജിലെ ചെറിയ പൂന്തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്‌ക്കുന്നത്‌ കണ്ടു...

മരണശേഷം ഡയറിത്താളുകളില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ നന്ദിതയെന്ന അധ്യാപികയുടെ സര്‍ഗ്ഗാത്മകശക്തി നാമറിയുന്നത്‌. ആരെയും അത്ഭുതപ്പെടുത്തും വിധം വാക്കുകള്‍ അടുക്കിവെച്ചവര്‍ മരണത്തെയും ആത്മനൊമ്പരങ്ങളെയും പ്രതീക്ഷകളെയും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 1985ലാണ്‌ ആദ്യകവിത കുറിച്ചിട്ടിരിക്കുന്നത്‌. പ്രഷുബ്‌ധവും ഭാവതീവ്രമായിരുന്നു ആ കവിത. കാറ്റ്‌ ആഞ്ഞടിക്കുന്നുവെന്നും കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നുവെന്നും ഞാന്‍ ആളിപ്പടരുന്നുവെന്നും വിവരിക്കുന്ന ആ വരികള്‍ മനസ്സിന്റെ പകര്‍ത്തെഴുത്താണെന്ന്‌ തോന്നും. 1986ല്‍ എഴുതിയിട്ട രണ്ടു കവിതകളും വിഭിന്നമല്ല. സ്വപ്‌നങ്ങളിലെ ഓളങ്ങളെ തകര്‍ത്ത്‌ നഷ്‌ടങ്ങളും വ്യാകുലതകളും ഇഴ ചേര്‍ന്ന്‌ മുന്നേറുന്ന ഒരു നൗക കാണാം വരികളില്‍. കത്തിജ്വലിക്കുന്ന തീവ്രതയില്‍, എഴുതിയിട്ട പ്രതലം പോലും ഭസ്‌മമാകും വിധം തീവ്രം..

``നീ ചിരിക്കുന്നു
നിനക്ക്‌ കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തുവിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്‌.
പിതാവിനെ തേടി,
മാതാവിനെ ഉപേക്ഷിച്ച്‌...
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.''


സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ്‌ നീ സഞ്ചരിക്കുന്നത്‌. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട്‌ പൊറുക്കുക. കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്‌തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന്‌ മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ്‌ നന്ദിത ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന്‌ മരണത്തിലേക്കും മരണത്തില്‍ നിന്ന്‌ ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ്‌ മിക്കതും...ഒന്നും സ്ഥായിയായി നിലനില്‍ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.

``എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ...
എന്റെ മുഖത്ത്‌ തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത്‌ എന്റെ ഹൃദയത്തിലാണ്‌;
ആഴമേറിയ രണ്ട്‌ ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്‌...''


1987ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ്‌ സഞ്ചരിക്കുന്നത്‌. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1988ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ്‌ ഒഴുകിനീങ്ങുന്നത്‌. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക്‌ ഞാന്‍ തിരഞ്ഞത്‌ നിന്റെ തൂലികക്ക്‌ വേണ്ടിയായിരുന്നു എന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്‌തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1989ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്‌.

``നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്‌ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരെയും കൂസാതെ നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത്‌ ഞാനറിഞ്ഞു.
നിന്റെ സ്വപ്‌നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്‌ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു.
എനിക്ക്‌ രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ...
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ...''

ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു നന്ദിതയുടെ കവിത. അതാണ്‌ ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച്‌ അവള്‍ കവിതക്ക്‌ ജീവപ്രാണന്‍ നല്‍കിയത്‌. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്‌ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്‌ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്‌.

``നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
ഒരു തുള്ളി രക്തം മാത്രം
നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
നിന്നെ മറക്കാതിരിക്കാന്‍
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
നിന്റെ സത്യം മങ്ങാതിരിക്കാന്‍
കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
ഞാനൊപ്പിയെടുക്കുന്നു
ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്‌തു വീഴ്‌ത്തുന്നു.
ഇതെന്റെ സന്ന്യാസം.''


കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്‌തമായ രീതിയിലാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന്‌ തന്നെയാണ്‌. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ്‌ ഓരോ കവിതകളും യാത്രയാവുന്നത്‌. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും നന്ദിതയെന്ന അധ്യാപികയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു....

Thursday, October 21, 2010

7.വെല്‍ജീനിയ വൂള്‍ഫ്‌-ബോധധാരയെന്ന പൊളിച്ചെഴുത്ത്‌

ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ കല്ലുകള്‍ നിറച്ച്‌ ഔസ്‌ നദിയിലേക്ക്‌ നടന്നിറങ്ങി ജീവിതത്തില്‍ നിന്നും മറഞ്ഞ വെര്‍ജീനിയ വൂള്‍ഫ്‌ എന്ന ഇംഗ്ലീഷ്‌ സാഹിത്യകാരിയുടെ രചനകള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ പരമ്പരാഗത സാഹിത്യരൂപങ്ങളെയും അവയെ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യസങ്കല്‍പ്പങ്ങളെയും വെല്ലുവിളിച്ച്‌ അധൂനികതാവാദത്തെ പിന്തുണച്ചത്‌ കൊണ്ടാണ്‌. ബോധധാരാ (stream of consciousness) സമ്പ്രദായത്തിലുള്ള പരീക്ഷണാത്മകങ്ങളായ നോവലുകളും ചെറുകഥകളും ഫെമിനിസ്റ്റ്‌ ചിന്താഗതി വെളിപ്പെടുത്തുന്ന ലേഖനങ്ങളും വൂള്‍ഫിന്റെ ബഹുമുഖപ്രതിഭയെ ഇന്നും ഊട്ടിയുറപ്പിക്കുന്നു. 1905 മുതല്‍ 1941ല്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നതുവരെ ടൈംസിനും മറ്റനേകം പ്രസിദ്ധീകരണങ്ങള്‍ക്കുമായി എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെയും സാഹിത്യകാരന്മാരുടെയും സത്യസന്ധമായ വിലയിരുത്തലുകള്‍ക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. 1915ല്‍ ദ വൊയാജ്‌ ഔട്ട്‌, 1919ല്‍ നൈറ്റ്‌ ആന്റ്‌ ഡേ, 1922ല്‍ ജേക്കബ്‌സ്‌ റൂം, 1925ല്‍ മിസിസ്‌ ഡാലോവേ, 1927ല്‍ ടു ദ ലൈറ്റ്‌ഹൗസ്‌, 1931ല്‍ ദ വേവ്‌സ്‌, 1933ല്‍ ഫ്‌ളഷ്‌, 1937ല്‍ ദ ഇയേഴ്‌സ്‌, 1941ല്‍ ബിറ്റ്‌വീന്‍ ദ ആക്‌ട്‌സ്‌ എന്നിവയാണ്‌ വെര്‍ജീനിയ വൂള്‍ഫ്‌ എഴുതിയ നോവലുകള്‍. ഓരോ നോവലുകളും നിലവിലെ ആഖ്യാനശൈലിയില്‍ നിന്നും വേറിട്ടുനില്‍ക്കുന്നവയാണ്‌. കഥാപാത്രങ്ങളുടെ ആത്മസംഭാഷണങ്ങളാണ്‌ നോവലുകളെ വേറിട്ടുനിര്‍ത്തുന്നത്‌. പറയാനുള്ളത്‌ നേരെ പറയുകയെന്നതിനപ്പുറം സ്വന്തം മനസ്സിന്റെ പ്രതിഫലനങ്ങള്‍ കഥാപാത്രങ്ങളിലൂടെ പുറത്തേക്ക്‌ വിടാന്‍ വൂള്‍ഫിന്‌ മടിയുണ്ടായിരുന്നില്ല. അതെല്ലാം വൂള്‍ഫിന്റെ ദീര്‍ഘവീഷണത്തിന്റെ പ്രതിഫലനങ്ങള്‍ കൂടിയായിരുന്നു.

``ഭാവിയിലെ എഴുത്തുകാര്‍ എണ്ണമില്ലാത്ത ചിന്തകളുടെ ആഴത്തിലേക്കായിരിക്കും ഇറങ്ങിച്ചെന്ന്‌ അന്വേഷിക്കുന്നത്‌. യഥാര്‍ത്ഥ വിവരണങ്ങള്‍ അവരുടെ കഥകളില്‍ നിന്നും പിന്തള്ളപ്പെടും.'' വൂള്‍ഫിന്റെ കാഴ്‌ചപ്പാടില്‍ പലതും ഇതുപോലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നുവെന്ന്‌ നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു. വൂള്‍ഫിന്റെ കഥകളും വിഭിന്നമല്ല. തന്റെ ജീവിതകാലത്ത്‌ `മണ്‍ഡേ ഓര്‍ ടൂസ്‌ഡേ' എന്ന എട്ടുചെറുകഥകളടങ്ങിയ ഒറ്റ സമാഹാരം മാത്രമെ പുറത്തുവന്നിരുന്നുള്ളു. ബോധധാരാ സമ്പ്രദായത്തെ കഥകളിലും വൂള്‍ഫ്‌ പിന്തള്ളിയില്ല. ലളിതമായ ആഖ്യാനശൈലിയുടെ ഉടമയായ വൂള്‍ഫ്‌ കഥാപാത്രങ്ങളിലൂടെ ലോകത്തിലേക്ക്‌ തന്റെ വിചാരാധാരകള്‍ കൂടി എറിഞ്ഞിട്ടു കൊടുത്തു. മനുഷ്യന്റെ ബോധം വികാരങ്ങളും മനോഭാവങ്ങളും ഇന്ദ്രിയബോധവുമെല്ലാം ഉള്‍പ്പെടുന്ന അതീസങ്കീര്‍ണ്ണമായ ഒന്നാണെന്ന വൂള്‍ഫിന്റെ വിശ്വാസം അവരുടെ കഥകളിലൂടെ വായനാലോകമറിഞ്ഞു. അതാണ്‌ ദിവസേന ഒരു മനസ്സിലൂടെ കടന്നുപോകുന്ന എണ്ണമറ്റ ചിന്തകളുടെയും ധാരണകളുടെയും കുത്തൊഴിക്കിനെ തന്റെ രചനകളില്‍ അവതരിപ്പിച്ചത്‌. കഥാപാത്രങ്ങളുടെ നിഗൂഡമായ ആത്മഭാഷണങ്ങള്‍ വൂള്‍ഫിന്റെ രചനകളെ എന്നും വേറിട്ടുനിര്‍ത്തി. മിസിസ്‌ ഡാലോവെ എന്ന കഥ തന്നെയാണ്‌ ഇതിന്റെ ഉദ്ദാഹരണമായി നിരൂപകര്‍ ചൂണ്ടികാണിക്കുന്നത്‌. മനുഷ്യമനസ്സ്‌ ഒരു ചിന്തയില്‍ നിന്നും മറ്റൊന്നിലേക്ക്‌ പൂമ്പാറ്റയെ പോലെ പാറിപ്പറക്കുന്നതിന്റെ പ്രതീകമാണ്‌ മാര്‍ക്ക്‌ ഓണ്‍ ദ വാള്‍ എന്ന കഥ. ഭിത്തിയിലെ പാട്‌ എങ്ങനെയുണ്ടായി എന്ന അലസചിന്തയില്‍ നിന്നും ആരംഭിക്കുന്ന കഥ ഒരു ഒച്ചിന്റെ ദൈന്യതയിലാണ്‌ അവശേഷിക്കുന്നത്‌. ഇതിവൃത്തം ലളിതമാണെങ്കിലും കഥയില്‍ വായനക്കാരന്‌ കാണാന്‍ കഴിയാത്ത സസ്‌പെന്‍സ്‌ ഒളിപ്പിക്കാന്‍ പലപ്പോഴും വൂള്‍ഫിന്‌ സാധിച്ചു. വായിച്ചുതുടങ്ങിയാല്‍ പൂര്‍ത്തിയാകാതെ കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിയാതെ വായനക്കാര്‍ ഹൃദയമിടിപ്പോടെയാണ്‌ വൂള്‍ഫിന്റെ പല രചനകളെയും എതിരേറ്റത്‌. കാല്‍പ്പനികസൗന്ദര്യമാണ്‌ വൂള്‍ഫിന്റെ രചനകളിലെ മറ്റൊരു പ്രത്യേകത. അതിസൂക്ഷ്‌മമായ പലരും തള്ളിക്കളയുന്ന കാര്യങ്ങള്‍ ആഖ്യാനചാരുതയില്‍ വിടര്‍ന്നത്‌ വൂള്‍ഫിന്റെ നിരീക്ഷണങ്ങളെ ഊട്ടിയുറപ്പിക്കുന്നു. ക്യൂ ഗാര്‍ഡന്‍സ്‌ എന്ന വൂള്‍ഫിന്റെ കഥയാണ്‌ കാല്‌പനികതയുടെ പൂന്തോട്ടമായി നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. കഥയിലെ ദൃശ്യവിന്യാസം പോസ്റ്റ്‌ ഇംപ്രഷിനിസ്റ്റ്‌ പെയിന്റിംഗിനെ ഓര്‍മ്മിപ്പിക്കും വിധം ചേതോഹരമാണ്‌. പൂക്കള്‍ കാറ്റിലാടുന്നതനുസരിച്ച്‌ ഇടവിട്ട്‌ പതിക്കുന്ന നിറങ്ങളെ സന്ദര്‍ശകരുടെ ക്രമരഹിതമായ ചലനങ്ങളായും ചിത്രശലഭങ്ങളുടെ പറക്കലായും വൂള്‍ഫ്‌ താരതമ്യപ്പെടുത്തുന്നു. മോഹവും. പ്രേമവും, സംതൃപ്‌തിയുമെല്ലാം ഒരുപോലെ ഈ ആഖ്യാനചാരുതയില്‍ വിലയിക്കുന്നു. ആശയങ്ങളുടെയും പ്രതീകങ്ങളുടെയും അവിചാരിതമായ പ്രവാഹമാണ്‌ തിങ്കളാഴ്‌ച അല്ലെങ്കില്‍ ചൊവ്വാഴ്‌ച എന്ന കഥ. ഒഴുകുന്ന നാദധാരയില്‍ മുങ്ങിപ്പോകുന്ന അനുവാചകന്റെ വികാരവിചാരങ്ങള്‍ പ്രതീകങ്ങളാവുകയാണ്‌ വൃന്ദവാദ്യം എന്ന കഥയില്‍.

എഴുത്തുകാരി എന്നതിലുപരി സാമൂഹ്യവിമര്‍ശക കൂടിയായിരുന്നു വൂള്‍ഫ്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊങ്ങച്ചക്കൂട്ടങ്ങളെ മതിവരുവോളം പരിഹസിച്ചും ആര്‍ഭാടത്തിന്‌ പുറമെ പോകുന്നവരെ പഴി പറഞ്ഞും വികസിക്കുന്ന കഥാസങ്കേതം വൂള്‍ഫ്‌ പ്രാവര്‍ത്തികമാക്കിയതും അതുകൊണ്ടാണ്‌. വൂള്‍ഫിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ദ ഹോണ്ടഡ്‌ ഹൗസ്‌ ആന്റ്‌ അദര്‍ സ്റ്റോറീസ്‌ എന്ന കഥസമാഹാരം അവരുടെ സര്‍ഗ്ഗപ്രതിഭയുടെ പ്രതിഫലനമായി മാറി.
ഒരു ഫെമിനിസ്റ്റ്‌ എന്ന നിലയില്‍ വൂള്‍ഫ്‌ എഴുതിയ ലേഖനകള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്‌. എ റൂം ഓഫ്‌ വണ്‍സ്‌ ഓണ്‍, ത്രീ ഗിനിയാസ്‌, ദ കോമണ്‍ റീഡര്‍, ദ സെക്കന്റ്‌ കോമണ്‍ റീഡര്‍ എന്നിങ്ങനെയുള്ള സമാഹാരങ്ങളും ലേഖനങ്ങളും ഏറെ പ്രസിദ്ധമായവയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ വൂള്‍ഫിന്റെ ലേഖനങ്ങള്‍ എസ്സേയ്‌സ്‌ ഓഫ്‌ വെര്‍ജീനിയ വൂള്‍ഫ്‌ എന്ന പേരില്‍ നാലു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്‌. വ്യത്യസ്‌തങ്ങളായ കൃതികളും പ്രസിദ്ധീകരിച്ച കത്തുകളും ഡയറികളുമെല്ലാം സര്‍ഗ്ഗപ്രതിഭയുടെ വിവരാണധീതമായ വ്യാഖ്യാനങ്ങളാണ്‌.
അതിഭാവുകത്വമില്ലാതെ അനുകമ്പയോടെ മനുഷ്യജീവിതത്തെയും കഥാപാത്രങ്ങളുടെ മാനസികവളര്‍ച്ചയെയും വായനക്കാരിലെത്തിച്ച വൂള്‍ഫ്‌ പരമ്പരാഗത രീതികളില്‍ നിന്ന്‌ വിഭിന്നമായി വ്യക്തിത്വത്തോടെ ചിന്തിക്കാനും എഴുതാനും സ്‌ത്രീസമൂഹത്തിന്‌ പ്രേരണ നല്‍കിയ എഴുത്തുകാരി കൂടിയാണ്‌. കാലമെത്ര കഴിഞ്ഞാലും വൂള്‍ഫിന്റെ രചനകള്‍ വായിക്കപ്പെടുമെന്ന്‌ നിരൂപകരും സാഹിത്യസ്‌നേഹികളും ഒരുപോലെ പറയാന്‍ കാരണവും അവരുടെ തന്റെടവും വ്യത്യസ്‌തതയാര്‍ന്ന രചനാശൈലിയുമാണ്‌.



വെര്‍ജീനിയ വൂള്‍ഫ്‌ (1882-1941)
പ്രസിദ്ധ സാഹിത്യകാരനും പര്‍വ്വതാരോഹകനുമായ ലെസ്ലി സ്റ്റീഫന്റെയും അതീവസുന്ദരിയും ചിത്രകാരന്മാരുടെ മോഡലുമായിരുന്ന ജൂലിയ പ്രിന്‍സെപ്‌ ജാക്‌സന്റെയും മകളായി 1882ല്‍ ലണ്ടനിലാണ്‌ വെര്‍ജീനിയ ജനിച്ചത്‌. വില്യം താക്കറെ, തോമസ്‌ കാര്‍ലൈല്‍, ഹൈന്റി ജെയിംസ്‌, ജോര്‍ജ്ജ്‌ എലിയട്ട്‌ മുതലായ സാഹിത്യരംഗത്തെ അതികായന്മാരും ചിത്രകാരും വെര്‍ജീനിയയുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു. അവരുടെ സംവാദങ്ങളും സാമീപ്യവും വെര്‍ജീനിയയില്‍ സാഹിത്യാഭിരുതി വളര്‍ത്തി. 1895ല്‍ വെര്‍ജീനിയക്ക്‌ 13 വയസ്സുള്ളപ്പോള്‍ അമ്മയും രണ്ടുവര്‍ഷത്തിന്‌ ശേഷം മാതൃതുല്യയായ അര്‍ദ്ധസഹോദരി സ്റ്റെല്ലയും മരണമടഞ്ഞത്‌ വെര്‍ജീനിയയില്‍ കടുത്ത ദുഖമുണ്ടാക്കി. മാനസികസംഘര്‍ങ്ങളെ അതിജീവിക്കാനാവാതെ നിരവധി തവണ ആശുപത്രിവാസം വേണ്ടിവന്നെങ്കിലും ഒടുവില്‍ എല്ലാത്തിനെയും വെര്‍ജീനിയ തരണം ചെയ്‌തു. 1905 മുതല്‍ ടൈംസ്‌ ലിറ്റററി സപ്ലിമെന്റിന്റെ പുസ്‌കതനിരൂപകയായും മോല്‍ലി കോളജിലും അധ്യാപികയായും പ്രവര്‍ത്തിച്ചു. 1907ല്‍ വാനെസ്സാ ചിത്രകാരനായ ക്ലൈവ്‌ ബെല്ലിനെയും 1912ല്‍ പത്രലേഖകനും സാഹിത്യകാരനുമായിരുന്ന ലിയനോഡ്‌ വൂള്‍ഫിനേയും വിവാഹം കഴിച്ചു. 1941ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത്‌ ബിറ്റ്‌വീന്‍ ദ ആക്‌ട്‌സ്‌ എന്ന കൃതി പൂര്‍ത്തിയായി കഴിഞ്ഞതോടെ വെര്‍ജീനിയ തീര്‍ത്തും വിഷാദരോഗത്തിന്‌ അടിമയായി. രോഗം തീഷ്‌ണതയാര്‍ജ്ജിച്ചതോടെ വെര്‍ജീനിയ എഴുത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നു. തികച്ചും അപ്രതീക്ഷിതമായി 1941 മാര്‍ച്ച്‌ 28ന്‌ വെര്‍ജീനിയ ആത്മഹത്യ ചെയ്‌തു. ജീവിതയാത്രയില്‍ സ്‌നേഹം കൊണ്ട്‌ പൊതിഞ്ഞ പ്രിയതമനോടുള്ള ആത്മബന്ധം വേരിട്ടുറപ്പിക്കുന്ന ഹൃദയസ്‌പര്‍ശിയായ ആത്മഹത്യാക്കുറിപ്പ്‌ എഴുതിവെച്ച വെര്‍ജീനിയ വൂള്‍ഫ്‌ തന്റെ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ കല്ലുകള്‍ നിറച്ച്‌ വീടിനുടുത്തുള്ള ഔസ്‌ നദിയിലേക്ക്‌ നടന്നിറങ്ങി ജീവിതത്തില്‍ നിന്നും നടന്നുമറയുകയായിരുന്നു. ഏപ്രില്‍ 18ന്‌ കണ്ടെത്തിയ അസ്ഥി മാത്രമായ ഭൗതികാവശിഷ്‌ടം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ശിഷ്‌ടകാലം വൂള്‍ഫിന്റെ രചനകളും ഡയറികളും കത്തുകളുമെല്ലാം പ്രസിദ്ധീകരിക്കാനാണ്‌ ലിയോനാര്‍ഡ്‌ വൂള്‍ഫ്‌ സമയം കണ്ടെത്തിയത്‌. 1960-ല്‍ അദ്ദേവും നിര്യാതനായി.