Sunday, October 11, 2009

5. ഷൈന-ഒരു നിലാമഴ പോലെ


"ചകിതമീ രാത്രിയില്‍
നീലരക്തം പടര്‍-
ന്നൊഴുകും സിരാതന്തു
പൊട്ടിച്ചെടുത്തു നീ
കലിയിളകി നില്‌ക്കുന്നു
മരണമേ, ഞാനിനിയു-
മറിയാതെ പോയ്‌പ്പോയ
കരളിന്റെ കഷണം
തിരഞ്ഞൊടുവിലേകയായ്‌
പറയട്ടെ നിന്നോടു
പോകാം നമുക്കിനി...''

മിഴികളെ ആര്‍ദ്രമാക്കും വിധം തീക്ഷ്‌ണമായ കുറേ കവിതകള്‍ക്ക്‌ മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ സമയം ഏറെയായി. വായിക്കുംതോറും അര്‍ത്ഥങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുംവിധം വരികള്‍ അടുക്കിവെച്ചിരിക്കുന്ന ആ കവയത്രി ഭൂമിയില്‍ നിന്നും യാത്ര പറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ മനോഹരഭാവങ്ങളോ, പ്രണയത്തിന്റെയും സൗഹൃദത്തിന്റേയും മാസ്‌മരികസാന്നിധ്യങ്ങളോ അവളെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം അശക്തരായിരുന്നുവെന്ന്‌ വേണം കരുതാന്‍. അല്ലെങ്കിലും ചിലര്‍ മെഴുകുതിരികളായി ജന്മമെടുക്കുന്നവരാണ്‌. അന്ധതയുടെ ഭാരം പേറുന്ന കുറേ പേരിലേക്ക്‌ വെളിച്ചം ചൊരിഞ്ഞ്‌ സ്വയമുരുകി മറഞ്ഞപോകും. അവര്‍ക്കുമുന്നില്‍ വിലാപങ്ങള്‍ പെയ്യുന്ന മുഖങ്ങളോ കാത്തിരിപ്പിന്റെ വൃര്‍ത്ഥതകള്‍ പേറുന്നവരുടെ നിസ്സഹായതയോ ഇല്ല. ഒരുപക്ഷേ അവരില്‍ ഏകാന്തത ഒരു മരമായി മുളച്ചുപൊന്തി പൂവിട്ട്‌ ശിശിരത്തിന്റെ മടിത്തട്ടിലേക്ക്‌ ശരീരത്തേയും കൊണ്ട്‌ അലിഞ്ഞുചേരുകയാവും ചെയ്യുന്നത്‌.

2008 മെയ്‌ ഒന്‍പതിനാണ്‌ `ഷൈന സക്കീര്‍' ആത്മഹത്യ ചെയ്‌തത്‌. സ്‌കൂള്‍ പഠനകാലം തൊട്ടെ എഴുതാറുണ്ടായിരുന്ന അവള്‍ കാത്തുവെച്ച കവിതകളും ഡയറിക്കുറിപ്പുകളും പിന്നീട്‌ കണ്ടെടുത്തു. ഓരോ കവിതകളും അവളുടെ മനസ്സിന്റെ ഭാരം പേറിയിരുന്നു. അസാമാന്യമായ ആ സര്‍ഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ മരണത്തെ ഒരു നിഴലായി കൂടെ നിര്‍ത്തുകയായിരുന്നോ എന്ന്‌ തോന്നിപ്പിക്കും വിധം നിഗൂഡമായ സംവാദങ്ങളായിരുന്നു അവളിലെ എഴുത്ത്‌.

``തലച്ചോറുകള്‍ക്കുള്ളില്‍ പുകയുന്ന
മരണത്തിന്റെ മണം
അവസാനത്തെ അത്താഴത്തിന്റെ രുചി
നാവില്‍ തേക്കുന്ന യുദാസിന്റെ ശബ്‌ദം
നഖങ്ങള്‍ക്കുള്ളിലും മറഞ്ഞിരുന്ന്‌
ചീഞ്ഞുനാറുന്ന പാപത്തിന്റെ മാംസം
എല്ലാം പറയുന്നത്‌
പകലിന്റ,
രാത്രിയുടെ നഷ്‌ടങ്ങളെ പറ്റി
ഉറഞ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെ പറ്റി
എനിക്കു നഷ്‌ടപ്പെടുത്തണം
അതിലൂടെ എനിക്ക്‌ നേടണം
നിങ്ങള്‍ക്കും നേടിത്തരണം''

`മരണത്തിന്റെ മരണം' എന്ന ഷൈനയുടെ കവിത മരണത്തിലേക്കടുക്കുന്നതിന്റെ മുന്നറിയിപ്പും അതിലൂടെ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. 28 വര്‍ഷങ്ങള്‍ ജീവിതത്തിലൂടെ എങ്ങനെയാണ്‌ കടന്നുപോയതെന്ന്‌ അവള്‍ക്ക്‌ പൂര്‍ണ്ണബോധ്യമുണ്ട്‌. കാരണം സ്വപ്‌നങ്ങളേയും ഓര്‍മ്മകളേയും നഷ്‌ടങ്ങളേയും നൊമ്പരങ്ങളേയും കൂട്ടിനിരുത്തിയാണ്‌ ഓരോ കവിതകളും അവളില്‍ നിന്നും രൂപം കൊള്ളുന്നത്‌. വരികള്‍ക്കിടയില്‍ നീറയുന്ന ശൂന്യതയില്‍ സുതാര്യമായ അവളുടെ മനസ്സ്‌ വായനക്കാരനോട്‌ അവ്യക്തമായി എന്തോ മന്ത്രിക്കുകയാണ്‌.
ഓരോ ആത്മഹത്യാശ്രമങ്ങളും പരാജയപ്പെടുമ്പോഴാണ്‌ ഏറ്റവും നിരാശ തോന്നുന്നതെന്ന്‌ ഡയറിയില്‍ കുറിച്ചിട്ട അവളുടെ ഏറ്റവും വലിയ ആഗ്രഹം `ആത്മഹത്യ' തന്നെയായിരുന്നു എന്ന വാസ്‌തവം ആരെയും അല്‍പ്പം പൊള്ളിക്കാതിരിക്കില്ല. ലക്ഷ്യത്തിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയൊടുവില്‍ അവളത്‌ നേടുമ്പോള്‍ ഉറ്റവര്‍ക്കായി വാക്കുകളുടെ പ്രളയം സ്വരുക്കൂട്ടിവെച്ചിട്ടായിരുന്നു ആ മടക്കയാത്രയെന്ന്‌ അധികമാരുമറിഞ്ഞുമില്ല.

"അമ്മയെന്നാല്‍ നുണക്കഥയാണെനി-
യ്‌ക്കമ്മയെന്നാല്‍ കരിംപുക മാത്രമാണെന്തിനെന്‍
കുഞ്ഞിളം ബാല്യത്തെ
അന്ധകാരത്തിലെറിഞ്ഞു നീ കാലമേ?
എത്ര കട്ടിതള്‍ മേല്‍ക്കുമേല്‍ വെക്കിലും
അമ്മയെന്ന തുലാസിന്റെ മോഹമാം
തട്ടുമാത്രം കനം തൂങ്ങി നില്‌ക്കയാ-
ണില്ല പോംവഴിയെന്നറിയുമ്പോഴും ''

അവളുടെ ബാല്യകൗമാരങ്ങള്‍ ആഹ്ലാദപ്രദമായിരുന്നില്ല. കുടുംബബന്ധങ്ങളുടെ ചങ്ങലകണ്ണികള്‍ ശിഥിലമായി പോയൊരു പശ്ചാത്തലമാണ്‌ അവളെ കാത്തുകിടന്നത്‌. അമ്മയും അച്ഛനും വേര്‍പിരിഞ്ഞതിന്റെ അസ്വസ്ഥത സൃഷ്‌ടിച്ച അമ്പരപ്പ്‌ ആ മനസ്സിനെ വിടാതെ പിന്തുടരുകയായിരുന്നു. ഒരു പെണ്‍കുട്ടി എന്ന രീതിയില്‍ അമ്മയുടെ സാന്നിധ്യത്തിനും പരിലാളനങ്ങള്‍ക്കും അവള്‍ മോഹിച്ചുകൊണ്ടിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലും ഉപദേശങ്ങളുമായി മനോഹരമായ ഒരു വീട്ടില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന അമ്മയെ അവള്‍ സ്വപ്‌നം കണ്ടു. പക്ഷേ വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ പുകയില്‍ അവള്‍ മൂടിപ്പോയി.
ഒറ്റപ്പാലം എന്‍ എസ്‌ എസ്‌ കോളേജിലെ സജീവസാന്നിധ്യമായിരുന്നു ഷൈന. എസ്‌ എഫ്‌ ഐയുടെ പ്രവര്‍ത്തകയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മാഗസിന്‍ എഡിറ്ററായി. കോളേജ്‌, സോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ കവിതയെഴുതി നിരവധി സമ്മാനങ്ങള്‍ നേടി. പാട്ടെഴുതി സംഗീതം നല്‍കിയതിന്‌ പുറമെ സാംസ്‌ക്കാരിക പരിപാടികളിലും സാഹിത്യക്യാംപുകളിലും സാന്നിധ്യമായി സജീവമായ ഇത്തരം ഇടപെടലുകള്‍ക്കിടയിലും അവളിലെ മരണമോഹം ഇടക്ക്‌ തലപൊക്കി കൊണ്ടിരുന്നു.
ഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്ത്‌ ഹോസ്റ്റല്‍മുറിയില്‍ വെച്ച്‌ ഉറക്കഗുളികള്‍ കഴിച്ച്‌ അവള്‍ മരണത്തെ സ്വപ്‌നം കണ്ടു. പക്ഷേ അവളെയും കൊണ്ട്‌ മടങ്ങാന്‍ അപ്പോള്‍ വിധി ഒരുക്കമായിരുന്നില്ല. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ കൈഞരമ്പ്‌ മുറിച്ച്‌ മരിക്കാന്‍ ശ്രമിച്ച അവളുടെ രണ്ടാംപരാജയവും ബാക്കിവെച്ചത്‌ കടുത്ത നൈരാശ്യം തന്നെയായിരുന്നു. പീന്നീടെഴുതിയ കവിതകളിലും ഡയറിക്കുറിപ്പുകളിലുമെല്ലാം മരണത്തോടുള്ള അടങ്ങാത്ത അഭിവാഞ്‌ചയായിരുന്നു. ആത്മഹത്യ ചെയ്‌തവരോടെല്ലാം അവള്‍ക്ക്‌ അസൂയ തോന്നി. നന്ദിതയുടെ, രാജലക്ഷ്‌മിയുടെ, സില്‍വിയ പ്ലാത്തിന്റെ പുസ്‌തകങ്ങളെ അവള്‍ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ചു.


"ട്രെയിന്‍ പോലെ എന്റെ പ്രണയം
ഹൃദയത്തിന്റെ സ്റ്റേഷനില്‍
അഞ്ചുമിനിറ്റ്‌ നിര്‍ത്തിയിട്ട്‌
എവിടെ നിന്നോ വന്ന്‌
എവിടേക്കോ പോകുന്ന ട്രെയിന്‍
അതേ
ട്രെയിന്‍ എന്റെ വേദനയാകുന്നു.''


ഡിഗിക്ക്‌ പഠിക്കുമ്പോഴാണ്‌ മലമ്പുഴയില്‍ നടന്ന കഥാക്യാംപില്‍ വെച്ച്‌ ഷൈന സക്കീര്‍ ഹുസൈനെ പരിചയപ്പെടുന്നത്‌. വിവാഹാലോചനയായിരുന്നു ആദ്യം. വിവാഹശേഷം പ്രണയത്തിന്റെ വസന്തകാലം. അവളുടെ ഡയറിത്താളുകളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടരാന്‍ തുടങ്ങി. പ്രിയതമനോടുള്ള സംഭാഷണങ്ങളും സ്വകാര്യങ്ങളും വരികളുടെ ഭംഗിയായി ജനിച്ചുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും അവളില്‍ ഒളിഞ്ഞുകിടന്നിരുന്ന മരണതാളം ഇടക്കെല്ലാം മിടിച്ചുകൊണ്ടിരുന്നു. കവിതകളില്‍ പതഞ്ഞൊഴുകുന്ന രക്തവിഷാദവും എണ്ണപ്പെട്ട ദിവസങ്ങളെ കുറിച്ചുള്ള വിഹ്വലതകളും കടന്നുവന്നു. ഭാവാത്മകതയെയും ഫാന്റസികളെയും സ്‌നേഹിച്ചിരുന്ന അവള്‍ വീണ്ടും അതിന്‌ പിന്നാലെ പായാന്‍ തുടങ്ങി.
വിവാഹത്തിന്‌ ശേഷമാണ്‌ ഷൈന എം എക്ക്‌ പഠിക്കുന്നത്‌. സക്കീര്‍ വിദേശത്തു ജോലി ചെയ്യുന്നു. അകല്‍ച്ചയുടെ വേദനയും തീവ്രപ്രണയത്തിന്റെ സുഗന്ധവും അവളില്‍ നിറഞ്ഞുനിന്നിരുന്ന കാലം. അക്കാലത്ത്‌ കവിതകളില്‍ നിറഞ്ഞത്‌ ബിംബങ്ങളുടെ മനോഹാരിതയാണ്‌. തലയില്‍ ചൂടിയ റോസാപുഷ്‌പവും, കവിതകളും അവള്‍ പ്രിയതമന്‌ അയച്ചുകൊടുത്തു. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലം വിവാഹശേഷമായിരുന്നുവെന്ന്‌ ഉറ്റവരോട്‌ അവള്‍ ആണയിട്ടു. ജീവിതത്തിന്റെ അസുലഭതകളിലേക്ക്‌ അവള്‍ തിരിച്ചെത്തുകയാണെന്ന്‌ വ്യാമോഹിച്ചവരെയെല്ലാം സങ്കടപ്പെടുത്തി വീണ്ടുമവള്‍ അപകര്‍ഷതയുടെ കടലിലേക്ക്‌ തിരിഞ്ഞുനടന്നു. മകനുണ്ടായപ്പോള്‍ പോലും മരിക്കാനുള്ള മോഹം അവളില്‍ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല.
``ഞാന്‍ മരിക്കുക തന്നെ വേണം. ഒരു സ്വയം തിരിച്ചുപോക്ക്‌. അനിവാര്യതയായ സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ വാവയെ ഓര്‍ത്തെങ്കിലും ഞാന്‍ മരിക്കണം. പക്ഷേ എന്റെ പഴയ ധൈര്യം എവിടെയാണ്‌ കളഞ്ഞുപോയത്‌? ദൈവമേ..ഈ വികൃതജന്മത്തിന്‌, മിന്നല്‍ പിണരു പോലെ എല്ലാം അവസാനിപ്പിക്കാനുള്ള അല്‍പ്പം ധൈര്യം പകര്‍ന്നുതരൂ...'' അവള്‍ `മകനുവേണ്ടി മരിക്കണം' എന്ന ശീര്‍ഷകത്തില്‍ ഡയറിയില്‍ എഴുതിവെച്ചു.

"എന്റെ സ്വപ്‌നങ്ങളിലെനിക്ക്‌
ചെയ്യാനുണ്ടായിരുന്നത്‌
ഞാന്‍ ചെയ്‌താല്‍
നിങ്ങള്‍ക്കനുഗ്രഹമായിരുന്നത്‌
പക്ഷേ
എനിക്ക്‌ ചെയ്യാനാവാത്തത്‌
പടനിലങ്ങളില്‍ ആയുധമില്ലാതെ,
കളരിത്തറകളില്‍
അടവുകളില്ലാതെ
വരള്‍ച്ചകളില്‍
പുഞ്ചിരിയില്ലാതെ
ഞാന്‍ നിര്‍ത്തപ്പെട്ടപ്പോള്‍
അല്ല എനിക്കായുധമുണ്ടായിരുന്നു
അടവുകളുണ്ടായിരുന്നു
പുഞ്ചിരിയുണ്ടായിരുന്നു.
ഒന്നും നിങ്ങളുടെ ലോകത്തിന്‌
പറ്റിയതല്ലായിരുന്നു.
കാലത്തിന്റെ പല്ലിളിപ്പും
ചരടുകളുടെ കെട്ടുറപ്പും
കുതിരകളുടെ കൊലപാതകവും
(അടുത്തത്‌ ഞാനായിരിക്കാം)
അതിനു മുമ്പ്‌
എനിക്ക്‌ രക്ഷപ്പെടണം
ആത്മഹത്യ ഒരു പാപമല്ല
പാപിയുടെ പുണ്യമാണ്‌
പാപിയുടെ പുണ്യം ചെയ്യലാണ്‌
പാപിയുടെ പുണ്യകര്‍മ്മമാണ്‌
പാപി ചെയ്യുന്ന പുണ്യമാണ്‌.''


ആത്മഹത്യ എന്ന ഈ കവിത ഷൈന എന്ന എഴുത്തുകാരിയുടെ സമാപനം തന്നെയാണ്‌. മരിക്കാന്‍ തീരുമാനിച്ചിട്ടു തന്നെയാവണം ആ ദിവസം അവള്‍ കൂട്ടുകാരിയെ വിളിച്ചത്‌. കാണണമെന്ന്‌ പറഞ്ഞത്‌. അവളുടെ വാക്കുകളിലെ ദു:ഖത്തിന്റെ ഇരമ്പല്‍ തിരിച്ചറിഞ്ഞതു കൊണ്ട്‌ തന്നെ ആ സ്‌നേഹിത അധ്യാപികയെ വിളിച്ച്‌ വിവരം പറഞ്ഞു. പിന്നീട്‌ ഇരുവര്‍ക്കുമിടയില്‍ ഗുരുശിഷ്യബന്ധങ്ങളേക്കാള്‍ സൗഹൃദത്തിന്റെ സംഭാഷണങ്ങള്‍. രാത്രി പ്രിയതമനോട്‌ ഫോണില്‍ സംസാരിച്ചു. വീണ്ടും വിളിക്കാമെന്ന ഉറപ്പോടെ ഫോണ്‍ വെച്ച സക്കീറിന്‌ പിന്നീടൊരിക്കലും അവള്‍ അവസരം നല്‍കിയില്ല. കാത്തുകിടന്ന ഓര്‍മ്മയുടെ പടവുകളില്‍ ജ്വലിച്ചമര്‍ന്നു. ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇത്തവണ അവള്‍ നേടുക തന്നെ ചെയ്‌തു.


കടപ്പാട്‌: മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌