Tuesday, August 18, 2009

3.രാജലക്ഷ്‌മി-ഏകാന്തസഞ്ചാരിണിയുടെ കനല്‍പ്പാതകള്‍


``എഴുതാതിരിക്കാന്‍ വയ്യ, ജീവിച്ചിരിയ്‌ക്കുകയാണെങ്കില്‍ ഇനിയും എഴുതിപ്പോകും. എഴുതുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ കൂടി സുപരിചിതമായ സംഭവങ്ങളുമായും കണ്ടും കേട്ടുമുള്ള ജീവിതങ്ങളുമായും സാമ്യം വന്നേക്കും.''


ഏകാന്തതയെ മാറോടടക്കി പിടിച്ച രാജലക്ഷ്‌മി എന്ന കഥാകാരിയുടെ ജീവിതത്തിന്റെ അവസാന അധ്യായത്തിലെ വാചകങ്ങളാണിവ. സാഹിത്യജീവിതമെന്നത്‌ ആത്മീയ ജീവിതമായത്‌ കൊണ്ട്‌ തന്നെ കണ്‍മുന്നിലെ ദുരിതമയമായ അനുഭവപാഠങ്ങള്‍ കഥാകാരിയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കാഴ്‌ചയെയും അനുഭവസാക്ഷ്യങ്ങളെയും തള്ളിപ്പറയാനാവാതെ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ വിരാമമേകി അതിജീവനങ്ങള്‍ ആവശ്യമില്ലാത്തൊരു ലോകത്തേക്ക്‌ പതിയെ അവര്‍ നടന്നുകയറി. രാജലക്ഷ്‌മിക്ക്‌ പകപോക്കലായിരുന്നില്ല സാഹിത്യം, ജീവിതം തന്നെയായിരുന്നു. പക്ഷേ ലോലഹൃദയമുള്ള സാഹിത്യകാര്‍ക്ക്‌ മേല്‍ സങ്കടങ്ങളുടെ മുള്ളുകള്‍ പൊഴിഞ്ഞുതുടങ്ങിയാല്‍, നൈരാശ്യത്തിന്റെ വേദന പടര്‍ന്നാല്‍ മരണത്തിന്റെ മാസ്‌മരികത അവരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. എല്ലാ പീഡകളില്‍ നിന്നും മോചിക്കപ്പെടാന്‍ അവര്‍ക്ക്‌ മുമ്പില്‍ മറ്റു പോംവഴികളുമില്ലാതാവും.
ബിരുദം, നല്ല ഉദ്യോഗം, സ്‌നേഹമുള്ള കുടുംബം, സാമ്പത്തികമായ അരക്ഷിതാവസ്ഥയില്ലായ്‌മ, സഹൃദയരുടെ ആരാധന, ജോലിയുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികളുടെ ആദരവ്‌, ചൈതന്യം നിറഞ്ഞ യൗവ്വനം. ഇതെല്ലാമുണ്ടായിട്ടും രാജലക്ഷ്‌മി ഏകാകിനിയായിരുന്നു. സാഹിത്യരചന തന്നെയായിരുന്നു അവരുടെ മാനസിക നിലനില്‍പ്പ്‌.
ഏകാന്തസഞ്ചാരികളായ എഴുത്തുകാരെല്ലാം നിശബ്‌ദതയെ നെഞ്ചിലേറ്റി ബാഹ്യലോകത്തിന്റെ സങ്കടങ്ങളെ സ്‌മൃതിപഥത്തില്‍ നിരത്തിവെക്കും. ആത്മദു:ഖങ്ങളേക്കാള്‍ അവരുടെ കണ്ണുകള്‍ ആര്‍ദ്രമാവുക സ്‌നേഹിക്കപ്പെടുന്നവരുടേയും അതിലുപരി സഹജീവികളുടെ ദൈന്യതയാവും. ലോലഹൃദയമുള്ള ഒരാള്‍ക്ക്‌ എത്രവട്ടം ഈ സങ്കടപ്പെരുമഴ നനയാനാവും ?

``ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്‌.
കൊള്ളരുതായ്‌മയുടേയും ഭീരുത്വത്തിന്റെയും-''
``ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്‌ക്കുന്നത്‌ ഭീരുത്വമാണത്രെ; ഭീരുത്വം''
``പിന്നെ അല്ല ധീരതയാണ്‌. അവരവരു വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോള്‍ ഉടനെ പോയങ്ങു മരിക്കുക. Revence face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാല്‍ ഭീരുത്വം എന്നു തന്നെ പറയും ഞാന്‍''

രാജലക്ഷ്‌മി അവസാനമെഴുതിയ `ആത്മഹത്യ' എന്ന കഥ ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌.
തൂവെള്ള നിറവും കുറെശ്ശെ ചെമ്പിച്ച മുടിയും കുറച്ചു പൂച്ചകണ്ണിന്റെ സംശയവുമുള്ള നീരജയെ കുറിച്ചുള്ള കഥയാണത്‌. ടാഗോറിന്റെ 'മാലഞ്ചേ'വിലെ ഭാഗ്യം കെട്ട നായികയുടെ പേരാണ്‌ നീരജ. അതേ ഭാഗ്യദോഷം കഥയിലുടനീളം നീരജയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മധ്യവയസ്‌ക്കനും മദ്യപാനിയുമായ ഭര്‍ത്താവ്‌, യൗവ്വനം തുളുമ്പി നില്‍ക്കുന്ന, മോഹങ്ങള്‍ കുത്തിനിറക്കപ്പെട്ട മനസ്സുള്ള നീരജയില്‍ ബാക്കിയാക്കുന്നത്‌ പ്രതീക്ഷയുടെ നൂല്‍പ്പാലമാണ്‌. ഒടുവില്‍ അവ്യക്തമായ ഒരു രേഖാചിത്രം പോലെ തെളിയാനാവാതെ മങ്ങിപ്പോയ കിനാവുകളെ കഴുത്തുഞെരിച്ചുകൊന്ന്‌ അവര്‍ കഥാകാരിയുടെ സമീപത്ത്‌ നിന്നും യാത്രയാവുകയാണ്‌.
കഥയുടെ പ്രധാനഭാഗം ഇങ്ങനെയാണ്‌. കൂട്ടിവായിക്കുമ്പോള്‍ ദൃശ്യമാവുന്നത്‌ കഥാകാരിയുടെ മനസ്സും.

``അവള്‍ കരയുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു വിളര്‍ച്ച മാത്രമായിരുന്നു മുഖത്ത്‌. ``ചേച്ചീ 'Good bye' . എന്റെ മുഖത്ത്‌ നോക്കാതെ അവള്‍ പറഞ്ഞു.
``You mean Au Revoir'' ഞാന്‍ പറഞ്ഞു.
``അല്ല Good bye തന്നെയാണ്‌''
അര്‍ത്ഥം മനസ്സിലായാണോ അവള്‍ പറഞ്ഞതെന്നറിഞ്ഞു കൂടാ. എന്റെ മനസ്സിനകത്തിരുന്ന്‌ ആരോ പറഞ്ഞു. ശരിയാണ്‌ ഇനി കാണുകയുണ്ടാവില്ല. ഇത്‌ അവസാനത്തെ വിട വാങ്ങല്‍ തന്നെയാണ്‌.''

ജാലകമില്ലാത്ത മുറിയില്‍ അകപ്പെട്ടത്‌ പോലെ വീര്‍പ്പുമുട്ടി കഴിയുന്ന നിരവധി കഥാപാത്രങ്ങള്‍ രാജലക്ഷ്‌മിയുടെ കഥകളില്‍ കടന്നുവരുന്നുണ്ട്‌. അവരെല്ലാം ജീവിതപ്രാരാബ്‌ദങ്ങള്‍ക്കിടയില്‍ അനുഭവങ്ങളുടെ കാളമേഘങ്ങള്‍ കണ്ട്‌ പകച്ചുനില്‍ക്കുന്നവരാണ്‌. ഏകാകിയായ അച്ഛന്‍, ഏകാകിനിയായ മകള്‍, ക്ഷയരോഗിയുടെ ഭാര്യാപദത്തിലെത്തി ചേര്‍ന്ന മണിക്കുട്ടി, ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനായി കൂട്ടുകൂടിയവരെല്ലാം നിശബ്‌ദതയുടെ തടവുകാരായിരുന്നുവെന്ന്‌ തിരിച്ചറിഞ്ഞ ഡോ. വിമല, സമ്പദ്‌സമൃതിയിലും ആര്‍ഭാടങ്ങള്‍ക്കിടയിലും ഏകാകിനിയായി കഴിയുന്ന അമ്മിണി ഓപ്പോള്‍, വീര്‍പ്പുമുട്ടലുകളുടെ താവളത്തില്‍ അകപ്പെട്ട രമ... ഇങ്ങനെ വായനക്കാരന്‌ അനുഭവഭേദ്യമായ കുറെ ജീവനുള്ള കഥാപാത്രങ്ങള്‍. പലതും കഥാകാരിയുടെ മനസ്സിന്റെ തന്നെ മിന്നലാട്ടങ്ങളായിരുന്നുവെന്ന്‌ തോന്നിപ്പിക്കും വിധം തീവ്രമാണ്‌.

``So the most disguesting pronoun is...''
അവള്‍ നിര്‍ത്തി.
``She`
പുറകിലെ ബെഞ്ചില്‍ നിന്നാണ്‌.
ക്ലാസ്സ്‌ നിശബ്‌ദമായി
ആ ചെറുപ്പക്കാരിയായ അധ്യാപിക വിയര്‍ത്തു.
ഭാഷയിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍വ്വനാമമാണ്‌ ``അവള്‍!''

അധ്യാപിക കരഞ്ഞുകൊണ്ട്‌ ഇറങ്ങിപ്പോകുകയാണ്‌. ചെയ്‌തുപോയ തെറ്റിന്റെ ആഴമറിയാതെ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥി. `മാപ്പ്‌' എന്ന കഥ വായനക്കാരനെ കൊണ്ടുപോവുന്നത്‌ പ്രക്ഷുബ്‌ദതയിലേക്കാണ്‌. `ഞാന്‍' എന്നാല്‍ മനം മടുപ്പിക്കുന്ന സര്‍വ്വനാമമാണെന്ന്‌ ഇടയിലെവിടെയോ രാജലക്ഷ്‌മി ആണിയിടുന്നുണ്ട്‌. സംഘര്‍ഷാവസ്ഥകളെ തരണം ചെയ്‌തു തിരിച്ചെത്തുമ്പോഴെല്ലാം നിര്‍ഭാഗ്യസാരഥികളെ കാത്തിരിക്കുക മറ്റൊരു ദുരിതമുഖമായിരിക്കുമെന്ന്‌ `മാപ്പ്‌' ഓര്‍മ്മപ്പൈടുത്തുന്നു''. ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കഥാസന്ദര്‍ഭങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ രാജലക്ഷ്‌മിയുടെ എല്ലാ കഥകളും...
രാജലക്ഷ്‌മിയുടെ ജീവിതത്തെ ശൂന്യമാക്കി ചരിത്രദൗത്യമായാണ്‌ ആത്മഹത്യ കടന്നുവന്നത്‌. ഒരു പ്രതിഭയുടെ നാവുകളെ കത്തുന്ന അക്ഷരങ്ങള്‍ക്ക്‌ വിലങ്ങിടാന്‍ കാലം തീര്‍ത്ത ദൗത്യം. എഴുതിയതിലെല്ലാം ഏകാന്തതയും വിഹ്വലതകളും ഒളിപ്പിച്ചു കടന്നുപോയ രാജലക്ഷ്‌മി കുത്തിക്കുറിച്ചിട്ട കവിതാശകലങ്ങളില്‍ പോലും മരണം ഒളിച്ചുകളി നടത്താതെ നേരിട്ടിറങ്ങി വരുന്നുണ്ട്‌.

``ആമയായിരുന്നു ഞാന്‍
ബാഹ്യലോകത്തില്‍ നിന്ന്‌ അവയവങ്ങളെ
ഉള്ളിലേക്ക്‌ വലിക്കുന്ന ആമ
ഹൃദയം മരവിച്ച്‌ കട്ടപിടിച്ചുതുടങ്ങിയപ്പോള്‍...''
(നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു)

സംവദിക്കാന്‍, പറയാനുളളതെല്ലാം ഏറ്റുപറയാന്‍ ബാക്കിവെച്ചുപോയ അക്ഷരങ്ങള്‍ പുസ്‌തകത്താളുകളില്‍ നിന്നും ഹൃദയത്തിലേക്ക്‌ കയറിപ്പോകുകയാണ്‌. ഏകാന്തസഞ്ചാരിണിയുടെ ആത്മരേഖകള്‍ ഓര്‍മ്മയില്‍ മായാത്ത ചിത്രം വരച്ചുതുടങ്ങിയിരിക്കുന്നു.
''നീ നടന്നകന്നൊരീ വഴിയില്‍, ചതഞ്ഞൊറ്റ-
പ്പൂവു വീണടിഞ്ഞൊരീ മണ്ണിലീയേകാന്തത്തില്‍
പാവമാം കുഞ്ഞേ, നിന്നെയോര്‍ത്തു നില്‍ക്കുമീയെന്റെ
ജീവനില്‍ യുഗങ്ങള്‍ തന്‍ വാര്‍ദ്ധക്യം നിറയുന്നൂ...''
സുഗതകുമാരി നെഞ്ചകം വിങ്ങി പറയുന്നത്‌ മലയാളത്തിന്‌ നഷ്‌ടമായ എഴുത്തിന്റെ അത്ഭുതം കണ്ട്‌ തന്നെയാണെന്ന്‌ രാജലക്ഷ്‌മിയുടെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു...




രാജലക്ഷ്‌മി (1930-1965)
ജനനം: 1930 ജൂണ്‍ രണ്ടിന്‌ പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടില്‍. അച്ഛന്‍: മാരാത്ത്‌ അച്യുതമേനോന്‍. അമ്മ: കുട്ടിമാളു അമ്മ.
വിദ്യാഭ്യാസം: ബനാറസ്‌, ഹിന്ദു കോളേജില്‍ നിന്ന്‌ എം എസ്‌ സി ബിരുദം.
ജോലി: പന്തളത്തും, ഒറ്റപ്പാലം എന്‍ എസ്‌ എസ്‌ കോളേജുകളില്‍ ഫിസിക്‌സ്‌ ലക്‌ചററായി അധ്യാപനം.
മരണം: 1965 ജനുവരി 18ന്‌
1956-ല്‍ പ്രസിദ്ധീകരിച്ച മകള്‍ എന്ന നീണ്ട കഥ കൊണ്ട്‌ തന്നെ രാജലക്ഷ്‌മി ശ്രേദ്ധേയയായി തീര്‍ന്നു. തുടര്‍ന്ന്‌ ഏഴു ചെറുകഥകളും കുമിള എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. `` ഒരു വഴിയും കുറെ നിഴലുകളും'', ``ഞാനെന്ന ഭാവം'', ``ഉച്ചവെയിലും ഇളംനിലാവും (അപൂര്‍ണ്ണം), എന്നിവ പ്രസിദ്ധീകരിച്ച നോവലുകളാണ്‌. ``ഒരു വഴിയും കുറെ നിഴലുകളും'' എന്ന നോവലിന്‌ 1960-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു.

7 comments:

ഗിരീഷ്‌ എ എസ്‌ said...

രാജലക്ഷ്‌മി-ഏകാന്തസഞ്ചാരിണിയുടെ കനല്‍പ്പാതകള്‍

Nisha/ നിഷ said...

``ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്‌.
കൊള്ളരുതായ്‌മയുടേയും ഭീരുത്വത്തിന്റെയും-''
``ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്‌ക്കുന്നത്‌ ഭീരുത്വമാണത്രെ; ഭീരുത്വം''
------------
“ആത്മഹത്യ ഒരേ സമയം ധീരതയുടേയും,ഓളിച്ചോട്ടത്തിന്റെയും, ഭീരുത്വത്തിന്റെയും.. നിസ്സഹായതയുടേയും.. മുഖം മൂടിയാണ്”...
ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു

Sureshkumar Punjhayil said...

Nalla ormappeduthal...!
Ashamsakal...!!!

ഗൗരിനാഥന്‍ said...

എന്റെ പ്രിയ എഴുത്ത്കാരിയെ ഓര്‍മിപ്പിച്ചതിനു നന്ദി, അവരിന്നും ജീവിച്ചിരിക്കുന്നു

Anonymous said...

വല്ലാത്തൊരു കൌതുകത്തോടെയും ഒപ്പമൊരു നടുക്കത്തോടെയുമാണ് ഈ കുറിപ്പ് വായിച്ചു തീര്‍ത്തത്......മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയെ ഒരുവട്ടം കൂടി ഓര്‍മകളിലേക്ക് കൊണ്ട് വന്നതിനു ഗിരീഷിനു നന്ദി.......

Arun M said...

അകാലതയില്‍ പൊലിഞ്ഞ താരകങ്ങള്‍ ഇനിയുമുണ്ട്.. അതില്‍ പ്രധാനമായും നമ്മുടെ ഓര്‍മയില്‍ വരുന്ന ചിലരില്‍ പ്രധാനമായും ഒരു നന്ദിതയും !


http://www.koottam.com/xn/detail/784240:Topic:15625112?xg_source=activity

ലിസിന said...

നക്ഷത്രങ്ങൾ എല്ലാം മാഞ്ഞു പോകുന്നു അതും തിളക്കം കൂടിയവ